തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് ലഭിക്കും. നിലവിൽ സപ്ലൈകോ നൽകുന്ന ഇളവുകൾക്ക് പുറമേയാണിതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ ഇപ്പോൾ ഒരു സർക്കാർ സ്ഥാപനമെന്നതിലുപരി ശക്തമായ ബിസിനസ് സ്ഥാപനം എന്ന നിലയിലും വളരുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് മത്സരം ചെയ്യാൻ അനുയോജ്യമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ സപ്ലൈകോ ആവിഷ്കരിച്ചുവരികയാണ്, എന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾക്ക് സഹായകമായ വിപണി ഇടപെടലുകൾ തുടരുന്നതിനൊപ്പം നവംബർ ഒന്നുമുതൽ വിവിധ പദ്ധതികളും നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിമാസം 250 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. 14 ജില്ലകളിലായി 140 നിയോജകമണ്ഡലങ്ങളിൽ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഗുണമേന്മയുള്ള അരിയുടെ ലഭ്യത വർധിപ്പിക്കുന്നതിനായി പുഴുക്കലരിയെ സബ്സിഡി അരിയിൽ ഉൾപ്പെടുത്തുകയും, റേഷൻകാർഡ് ഉടമകൾക്ക് 10 കിലോഗ്രാമിന് പകരം 20 കിലോഗ്രാം അരി ലഭ്യമാക്കുകയും ചെയ്യും.
സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡ് പദ്ധതി നടപ്പാക്കും. ഇതിലൂടെ ഓരോ വാങ്ങലിനും പോയിന്റുകൾ ലഭിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലെ വാങ്ങലുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യും. ഈ സാമ്പത്തിക വർഷത്തിൽ 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളായും 15 മാവേലി സ്റ്റോറുകൾ സൂപ്പർസ്റ്റോറുകളായും നവീകരിക്കും. കൂടാതെ ആറ് പുതിയ പെട്രോൾ പമ്പുകളും ആരംഭിക്കും.
ഡിസംബർ മാസത്തോടെ തലശ്ശേരി, എറണാകുളം, കോട്ടയം സൂപ്പർമാർക്കറ്റുകൾ ആധുനിക ഷോപ്പിംഗ് അനുഭവം നൽകുന്ന സിഗ്നേച്ചർ മാർട്ടുകളായി മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ജിഎസ്ടി പുനക്രമീകരണത്തിന് പിന്നാലെ ഉൽപ്പന്നങ്ങളിലെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് പൂർണ്ണമായും കൈമാറിയിട്ടുണ്ടെന്നും, സപ്ലൈകോയുടെ ശബരി ഉൽപ്പന്നങ്ങൾ മറ്റ് വില്പനശാലകളിലൂടെയും വിപണനം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മില്ലുടമകളുമായി ധാരണയായാൽ നെല്ല് സംഭരിച്ച് പ്രോസസ് ചെയ്ത് സപ്ലൈകോ വില്പനശാലകളിലൂടെ അരി വിതരണം ചെയ്യുന്നതും പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.






