വാഷിങ്ടൻ: ഇറാനുമായുള്ള സമാധാന കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മൂന്ന് മാസം നീണ്ടുനിന്ന സംഘർഷത്തിന് ഇതോടെ അവസാനമാകാമെന്ന പ്രതീക്ഷയിലാണ് ലോകം. കരാറിന്റെ വിശദാംശങ്ങൾ ഇസ്രയേലിനും മേഖലയിലെ മറ്റ് സഖ്യകക്ഷികൾക്കും യുഎസ് വിശദീകരിച്ചിട്ടുണ്ടെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ധാരണയുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടർന്നും ഇറാന്റെ കൈവശമാവുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ ഇറാന്റെ അനുമതിയുള്ള കപ്പലുകൾക്ക് മാത്രമാണ് ഈ മേഖല വഴി സഞ്ചരിക്കാൻ കഴിയുന്നത്. അതേസമയം ഹോർമുസ് മേഖലയിൽ യുഎസ് സൈന്യവും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. ഇതിനായി ഇറാൻ 14 നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അവയിൽ ധാരണയിലെത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് നാവിക ഉപരോധം പിൻവലിക്കൽ, ഇറാന്റെ വിദേശ ആസ്തികൾ വിട്ടുനൽകൽ തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങൾ. അതേസമയം ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.






