പാലക്കാട്: മുഖ്യമന്ത്രിയുടെ സി.എം.ഒ പോർട്ടൽ വഴി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തരൂർ നിയോജക മണ്ഡലത്തിലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സ്മാർട്ട് പോലീസ് സ്റ്റേഷനായി നവീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. 2025–26 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ പൊതുജന സൗഹൃദ പോലീസ് സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നവീകരണ പ്രവൃത്തികളുടെ ഭാഗമായി നിലവിൽ ഏകദേശം 50 ശതമാനം പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
ബാക്കിയുള്ള നിർമാണവും സാങ്കേതിക പ്രവർത്തനങ്ങളും ഒരു മാസത്തിനകം പൂർത്തീകരിച്ച് സ്റ്റേഷൻ പൂർണമായും സ്മാർട്ട് പോലീസ് സ്റ്റേഷനായി പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ സംവിധാനങ്ങൾ നടപ്പാകുന്നതോടെ കേസ് കൈകാര്യം ചെയ്യൽ, രേഖസംരക്ഷണം, പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.
വടക്കഞ്ചേരി പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിനായി എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 1.5 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറുകൾ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ തുടങ്ങിയ ആവശ്യമായ ഉപകരണങ്ങൾ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് വേഗത്തിലുള്ള സേവനം ലഭ്യമാക്കാനാകും.
അതേസമയം, തരൂർ നിയോജക മണ്ഡലത്തിലെ മറ്റൊരു പ്രധാന പോലീസ് സ്റ്റേഷനായ കോട്ടായി പോലീസ് സ്റ്റേഷനും സ്മാർട്ട് പോലീസ് സ്റ്റേഷനായി നവീകരിക്കുന്നതിനുള്ള തുടർനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രണ്ട് പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നതോടെ മേഖലയിലെ നിയമവ്യവസ്ഥ ശക്തിപ്പെടുകയും ജനങ്ങളുടെ സുരക്ഷയും വിശ്വാസവും വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.




