കൊച്ചി: പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയിൽ പെൺകുട്ടിയും ഭർത്താവ് ഫർമാൻ ഖാനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും.
ഹർജി പരിഗണിക്കവെ, കേസിൽ ഫർമാൻ ഖാൻ മാത്രമാണ് പ്രതിയെന്നും പെൺകുട്ടി പ്രതിയല്ലെന്നും മധ്യപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേരളത്തിൽ കഴിയുന്നതിനാലാണ് താൻ സുരക്ഷിതയെന്നും മധ്യപ്രദേശിലേക്ക് പോയാൽ ദുരഭിമാനക്കൊല ഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ വാദം. എന്നാൽ, വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ നിലപാട്.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ദേശീയ പട്ടികവർഗ കമ്മീഷന്റെ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമായിരുന്നുവെന്നാണ് കണ്ടെത്തൽ.
മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനനരേഖയിൽ 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കേരള പൊലീസിന് സമർപ്പിച്ച രേഖകളിൽ ജനനത്തീയതി 2008 ജനുവരി 1 എന്നാണ് കാണിച്ചിരുന്നത്. സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ ആരോപണം.
കേസിലെ വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും.






