അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഇപ്പോഴേ നീക്കം തുടങ്ങുകയാണ് ബിജെപി. അതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭയിൽ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും അഞ്ചുപേർ പുറത്താകുമെന്നുമാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ കസേരകൾക്കും ഇളക്കമുണ്ടാകും. കേന്ദ്രമന്ത്രി ജോർജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നതുമാണ് പ്രധാന അഭ്യൂഹം.
കേരളത്തിൽ നിന്ന് നിലവിൽ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ സുരേഷ് ഗോപി തുടരുമെന്ന തരത്തിലാണ് ഇപ്പോൾ വരുന്ന സൂചന. അങ്ങനെ സംഭവിച്ചാൽ ജോർജ് കുര്യനായിരിക്കും തെറിക്കുക. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ജോർജ് കുര്യൻ. കാലാവധി അവസാനിക്കിരിക്കെ വീണ്ടും ബിജെപി പരിഗണിക്കുമോ എന്ന് വ്യക്തമായിട്ടില്ല. മറ്റൊരു പ്രധാന അഭ്യൂഹം യുവനേതാവ് അനൂപ് ആന്റണിയെ ചുറ്റുപ്പറ്റിയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും യുവമുഖവുമാണ് അനൂപ് ആൻ്റണി. നിയമസഭ തെരഞ്ഞെടുപ്പിൽ തിരവല്ലയിൽ മത്സരിച്ച ഇദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. യുവമോർച്ച ശീയ ഭാരവാഹിയായുള്ള പരിചയവും പ്രധാനമന്ത്രിയുമായി അടുത്ത ബന്ധവുമുള്ള യുവനേതാവ് എന്ന ആനുകൂല്യത്തിൽ അനൂപ് ആൻറണി മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഇതിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളും ബിജെപി മനസിൽ കാണുന്നുണ്ട്. ഒരുതവണ പാളിപ്പോയെങ്കിലും തങ്ങളുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രോഗ്രാമിൽ നിന്ന് ബിജെപി പൂർണമായും പിന്നോട്ട് പോയിട്ടൊന്നുമില്ല. അതിനാൽ ക്രൈസ്തവ സഭകളുമായുള്ള അടുത്ത ബന്ധവും അനൂപിന് അനുകൂല ഘടകമാണ്. ഒരുപക്ഷേ സുരേഷ് ഗോപിയെ ഒഴിവാക്കി അനൂപ് വരാനും സാധ്യതയുണ്ട്.
എന്നാൽ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സി സദാനന്ദനാണ് കേരളത്തിൽ നിന്നും പരിഗണനയിലുള്ളവരുടെ മുൻ നിരയിലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേരള രാഷ്ട്രീയത്തിൽ അത്ര കേട്ടുപരിചയമുള്ള പേരല്ലെങ്കിലും രാജ്യസഭയിലെ പ്രവർത്തനങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴായി പുകഴ്ത്തിയുള്ള അംഗമാണ് സി സദാനന്ദൻ. രാഷ്ട്രപതി നാമനിർദേശം ചെയ്ത് എത്തിയ അംഗമാണെങ്കിലും, മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. 2025 ജൂലൈയിലാണ് സദാനന്ദൻ രാജ്യസഭയിലെത്തിയത്. സിപിഎമ്മിൻറെ അക്രമ രാഷ്ട്രീയത്തിൻറെ ജീവിക്കുന്ന രക്തസാക്ഷിയെന്ന നിലയിൽ സദാനന്ദനെ ഉയർത്തിക്കാട്ടുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലാണ് രാജ്യസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാൻ കാരണമായത്. ഇതേ ചിന്ത തന്നെയായിരിക്കും ഇപ്പോഴും മോദിയുടേയും അമിത് ഷായുടേയും മനസിൽ.
മുൻ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. നേരത്തെ സംസ്ഥാന അധ്യക്ഷൻമാരായിരുന്നവർക്കെല്ലാം മികച്ച പദവികൾ ബിജെപി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ രാജ്യസഭാംഗത്വം നൽകി സുരേന്ദ്രനെ കേന്ദ്രമന്ത്രി പദവി നൽകുമോയെന്ന് കാത്തിരുന്ന് കാണണം.
അടുത്ത വർഷം ഉത്തർപ്രദേശും മണിപ്പൂരുമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രം നിർണായക നീക്കത്തിനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയം. ഇതിന് പുറമെ 2029ൽ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കമായും മന്ത്രിസഭ പുനഃസംഘടനയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും മന്ത്രിസഭയ്ക്ക് പുറത്തായേക്കും. ഇതിൽ പ്രധാനപ്പെട്ട ഒരാൾക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ ചുമതല നൽകും. കോൺഗ്രസ് ഭരിക്കുന്ന കർണാടകയുടെ ചുമതലയാകും മുതിർന്ന നേതാവിന് നൽകുക. ലക്ഷ്യം 2028ൽ നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം തിരികെ പിടിക്കുകയെന്നത് തന്നെ.
മറ്റൊരു പ്രധാന മാറ്റം സംഭവിക്കുക കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ കാര്യത്തിലാണ്. നീറ്റ് യുജി വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയുണ്ടെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരുപക്ഷേ ഈയടുത്ത കാലത്ത് ഒന്നും ഒരു കേന്ദ്രമന്ത്രിക്കെതിരെ ഇത്രയും കടുത്ത പ്രതിഷേധങ്ങളുണ്ടായിട്ടില്ല. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കസേര തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
സമൂഹ മാധ്യമങ്ങളിൽ ട്രെൻഡായ കോക്‌റോച്ച് ജനതാ പാർട്ടി ഉൾപ്പെടെ പ്രധാന്റെ രാജി ആവശ്യപ്പെട്ടിരുന്നു. യുവാക്കളുടെ വികാരം സർക്കാരിനെതിരെ തിരിയുന്ന സാഹചര്യം മന്ത്രിസഭ പുനഃസംഘടനയിൽ ചർച്ചയായേക്കും. സംഘടനാ തലത്തിലും ബിജെപി അഴിച്ചുപണിക്ക് ഒരുങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രഭാരിമാരുടെ കാര്യത്തിൽ ഏതാണ്ട് ധാരണയായിട്ടുണ്ട്. ഏറെ നാളായി കേരളത്തിന്റെ ചുമതലയിലുള്ള പ്രകാശ് ജാവദേക്കർ മാറിയേക്കും. ഇതുസംബന്ധിച്ച തീരുമാനം വരുംനാളുകളിൽ പ്രതീക്ഷിക്കാം. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം നൽകിയതിനുള്ള പരിഗണന ഇത്തവണ കേന്ദ്ര നേതൃത്വം കേരളത്തിന് നൽകുമെന്ന് തന്നെയാണ് പൊതുവെ കരുതപ്പെടുന്നത്.






