തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽനിന്നു വെട്ടിയപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് നടത്തിയത് മുൻപെങ്ങും കണ്ടിട്ടിട്ടില്ലാത്തത്ര ചടുലമായ നീക്കങ്ങൾ. നാളെത്തന്നെ ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെ പ്രചാരണത്തിൽ വീണ്ടും വൈഷ്ണ സജീവമായി.
പരാതി ഫയൽ ചെയ്യാൻ കൊച്ചിയിൽ പോയി മടങ്ങിയെത്തിയ വൈഷ്ണ ഇന്നലെ വൈകിട്ട് മുതൽ കുറവൻകോണം ജംക്‌ഷനിൽ പ്രചാരണത്തിനിറങ്ങി. സിപിഎം പരാതി നൽകിയിരുന്നതിനാൽ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. 14ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച സപ്ലിമെന്ററി വോട്ടർ പട്ടിക 15ന് ഉച്ചയ്ക്കു ലഭിച്ചപ്പോൾ വൈഷ്ണയുടെ പേര് ഉണ്ടായിരുന്നില്ല.
കോൺഗ്രസ് ആദ്യം കലക്ടർക്ക് അപ്പീൽ നൽകി. രമേശ് ചെന്നിത്തലയും കെ.മുരളീധരനും കെ.എസ്.ശബരിനാഥനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ച ചെയ്തു കോടതിയെ സമീപിക്കാമെന്ന ധാരണ രൂപപ്പെടുത്തി.ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളുമായി ഒരു സംഘം ഞായറാഴ്ച കൊച്ചിയിലെത്തി. ഇന്നലെ ഫയൽ ചെയ്ത പരാതിയിലാണു വൈഷ്ണയ്ക്ക് അനുകൂലമായ ഉത്തരവുണ്ടായത്.തദ്ദേശ വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന വൈഷ്ണ സുരേഷിന്റെ വീട്ടു നമ്പരിൽ ക്രമക്കേടുണ്ടെന്ന സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പരാതിയിലായിരുന്നു കമ്മിഷന്റെ നടപടി.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ നാളെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രചാരണം പുനരാരംഭിക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ജയിച്ചാണ് കരുത്ത് കാട്ടേണ്ടത്. അല്ലാതെ കുതന്ത്രങ്ങളിലൂടെയല്ല എന്ന് വൈഷ്ണ പറഞ്ഞു.






