ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്ന സൂചനയുമായി രാഷ്ട്രീയ നീക്കങ്ങൾ. എംഎൽഎമാരുടെ എണ്ണം തികയ്ക്കാനുള്ള ടിവികെയുടെ ശ്രമങ്ങൾക്ക് വഴിത്തിരിവായി, രണ്ട് എംഎൽഎമാരുള്ള വിസികെയും പിന്തുണ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ അംഗബലം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ പിന്തുണ പ്രഖ്യാപിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ വിജയ് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ടിവികെയ്ക്ക് 108 എംഎൽഎമാരുണ്ട്. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരും, സിപിഐയും സിപിഎമ്മും രണ്ട് വീതം എംഎൽഎമാരുമായി ചേർന്നാൽ, വിസികെയുടെ രണ്ട് എംഎൽഎമാരും കൂടി ഉൾപ്പെടുത്തി ആകെ 119 എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 234 അംഗ നിയമസഭയിൽ സർക്കാർ രൂപവത്കരണത്തിന് 118 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.
അതേസമയം, വിജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എഎംഎംകെ (അമ്മ മക്കൾ മുന്നേറ്റ കഴകം) ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ രംഗത്തെത്തി. സർക്കാർ രൂപവത്കരണത്തിന് എഎംഎംകെയുടെ പിന്തുണയുണ്ടെന്ന് വ്യാജരേഖ ഉണ്ടാക്കിയെന്നതാണ് ആരോപണം. ഇതിനെ തുടർന്ന് എഎംഎംകെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എഎംഎംകെയുടെ ഏക എംഎൽഎ എസ്. കാമരാജിന്റെ പിന്തുണ ഉണ്ടെന്ന് ടിവികെ വ്യാജരേഖ തയ്യാറാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരവും സന്തോഷത്തോടെയും ടിവികെയ്ക്ക് പിന്തുണ നൽകിയതാണെന്നും, ഇത് എഎംഎംകെ നേതൃത്വത്തിന് അറിയാമായിരുന്നെന്നും കാമരാജ് വ്യക്തമാക്കുന്ന വീഡിയോ ടിവികെ പുറത്തുവിട്ടിട്ടുണ്ട്.




