ന്യൂഡൽഹി: വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പം ഇന്ത്യയുടെ വർധിച്ചുവരുന്ന അസംസ്കൃത എണ്ണ ഇറക്കുമതിക്ക് പുതിയ ആശങ്കയുയർത്തുന്നു. ഭൂകമ്പത്തെത്തുടർന്ന് കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ, തുറമുഖങ്ങളിലെ പ്രവർത്തനമുടക്കം, ഇൻഷുറൻസ് ചെലവിലെ വർധനവ് എന്നിവ ഇന്ത്യയിലേക്കുള്ള എണ്ണവിതരണത്തെ ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക-വ്യവസായ വിദഗ്ധരുടെ മുന്നറിയിപ്പ്.
ജൂൺ 24-നാണ് വെനസ്വേലയെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രതയുള്ള രണ്ട് ശക്തമായ ഭൂകമ്പങ്ങൾ നടുക്കിയത്. രാജ്യത്തിന്റെ കഴിഞ്ഞ 125 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ദുരന്തത്തിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ ഇപ്പോഴും തുടർചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്.
ഇന്ത്യയ്ക്ക് തിരിച്ചടി
മിഡിൽ ഈസ്റ്റിലെ സംഘർഷവും ഹോർമൂസ് കടലിടുക്കിലെ അനിശ്ചിതത്വവും മൂലം ഇറാനിൽ നിന്നുള്ള എണ്ണവിതരണത്തിൽ തടസ്സം നേരിട്ട സാഹചര്യത്തിലാണ് ഇന്ത്യ വെനസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉയർന്നിരുന്നു. യുഎസും ഇറാനും തമ്മിൽ സമാധാനക്കരാറിലെത്തിയതോടെ മിഡിൽ ഈസ്റ്റിലെ സാഹചര്യം ശമിക്കുന്നതിനിടെയാണ് വെനസ്വേലയിലെ പ്രകൃതിദുരന്തം ഇന്ത്യയുടെ ബദൽ വിതരണ ശൃംഖലയ്ക്ക് പുതിയ വെല്ലുവിളിയായി മാറിയത്.
ഭൂകമ്പത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്കും കയറ്റുമതി കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായിട്ടില്ലെങ്കിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടതും റോഡ്-ഗതാഗത ശൃംഖല തകരാറിലായതും തുറമുഖങ്ങളിലെ അടിയന്തരാവസ്ഥയും ചരക്കുനീക്കത്തിൽ ദിവസങ്ങളോ ആഴ്ചകളോ നീളുന്ന കാലതാമസത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. വെനസ്വേലയുടെ പ്രധാന ചരക്കുതുറമുഖമായ ‘ലാ ഗ്വൈറ’ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ കപ്പൽ ഓപ്പറേറ്റർമാരുടെ ചെലവ് വർധിക്കാനും തുറമുഖങ്ങളിൽ കപ്പലുകൾ കൂടുതൽ സമയം കാത്തുകിടക്കേണ്ട സാഹചര്യം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതുവരെ രാഷ്ട്രീയ-യുദ്ധസാധ്യത കണക്കിലെടുത്ത് നിശ്ചയിച്ചിരുന്ന ഇൻഷുറൻസ് പ്രീമിയം ഇനി പ്രകൃതിദുരന്ത സാധ്യതയും ഉൾപ്പെടുത്തി വർധിപ്പിച്ചേക്കും. അതിന്റെ പ്രതിഫലനം ആഗോള എണ്ണവിലയിലും പ്രകടമാകാനിടയുണ്ട്.
ഇന്ത്യൻ നിക്ഷേപങ്ങൾക്കും ആശങ്ക
വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ മാത്രമല്ല, അവിടെയുള്ള ഇന്ത്യൻ നിക്ഷേപങ്ങൾക്കും പുതിയ സാഹചര്യം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഒഎൻജിസി വിദേശ് മുഖേന വെനസ്വേലയിലെ എണ്ണപദ്ധതികളിൽ ഇന്ത്യയ്ക്ക് നേരിട്ടുള്ള നിക്ഷേപമുണ്ട്. അതിനാൽ അവിടെയുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങളെയും ബാധിച്ചേക്കും.
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി നടത്തിയ കൂടിക്കാഴ്ചയിൽ എണ്ണ, ഖനനം, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ മേഖലകളിൽ ഇന്ത്യൻ നിക്ഷേപം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ ഭൂകമ്പത്തെത്തുടർന്നുള്ള പുതിയ സാഹചര്യത്തിൽ ഈ പദ്ധതികൾ വൈകാനോ പുനഃപരിശോധിക്കപ്പെടാനോ സാധ്യതയുണ്ട്.
മിഡിൽ ഈസ്റ്റിനെ മാത്രം ആശ്രയിക്കാതിരിക്കാനായി ഇന്ത്യ വികസിപ്പിച്ച ബദൽ എണ്ണവിതരണ ശൃംഖലയ്ക്കാണ് ഇപ്പോൾ വെനസ്വേലയിലെ ഭൂകമ്പം പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.






