ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ച് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് പിന്തുണയുള്ള നിയമസഭാംഗങ്ങളുടെ പട്ടിക സമർപ്പിച്ചു. ചെന്നൈയിൽ തിരിച്ചെത്തിയ ഗവർണറെ കണ്ട ശേഷമാണ് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം അദ്ദേഹം ഉന്നയിച്ചത്.
ബുധനാഴ്ച രാവിലെ 11.30ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഗവർണറെ കണ്ടതിന് പിന്നാലെ വൈകുന്നേരം അഞ്ച് മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
വിജയിനൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ട്. തമിഴ്നാട് മന്ത്രിസഭയിൽ പരമാവധി 34 പേർക്ക് സ്ഥാനം ലഭിക്കും. കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം ലഭിക്കാമെന്ന സൂചനയുണ്ടെങ്കിലും നിലവിൽ ഉപാധികളില്ലാത്ത പിന്തുണയാണ് അവർ നൽകുന്നത്. സാധാരണക്കാർക്കും പിന്നാക്ക വിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും മന്ത്രിസഭ രൂപീകരണം. ഓട്ടോ തൊഴിലാളികൾ, ദളിത് വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്കും പ്രതിനിധാനം ലഭിക്കാനിടയുണ്ട്.
കെ. കാമരാജിന്റെ കാലത്തിന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെ, എഐഎഡിഎംകെ എന്നിവയ്ക്ക് പുറത്ത് നിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാകുന്നത് പതിറ്റാണ്ടുകൾക്കുശേഷമാണ്. അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ, ജയലളിത, സ്റ്റാലിൻ തുടങ്ങിയ നേതാക്കളുടെ ഭരണത്തുടർച്ചയ്ക്ക് ഇതോടെ മാറ്റമുണ്ടാകും.
തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് നാളെ ചെന്നൈ സാക്ഷ്യം വഹിക്കുന്നത്.






