ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ നടൻ വിജയ് നയിക്കുന്ന ടിവികെ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ചിത്രം ജനനായകൻ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു. ആദ്യമായി ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. വിവാദങ്ങളും നിയമപ്രശ്നങ്ങളും കാരണം റിലീസ് വൈകി. ഇതിനിടെ സിനിമയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നതായും റിപ്പോർട്ടുണ്ട്.
ഇപ്പോൾ മെയ് 28ന് ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. ഏകദേശം 350 മുതൽ 380 കോടി രൂപ വരെയാണ് ചിത്രത്തിന്റെ ബജറ്റ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചത്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഇതിനിടെ തമിഴ്നാട് തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 108 സീറ്റുകൾ നേടി വിജയിയുടെ ടിവികെ വലിയ മുന്നേറ്റം കൈവരിച്ചു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതായും റിപ്പോർട്ടുണ്ട്. സിപിഐ, സിപിഎം പാർട്ടികളുടെയും പിന്തുണ തേടിയിട്ടുണ്ട്. ഗവർണറെ വിജയ് നേരിൽ കണ്ടതോടെയാണ് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലായത്. അതേസമയം എഐഎഡിഎംകെയുമായി സഖ്യമില്ലെന്ന് ടിവികെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.






