മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കൂടുതൽ വേഗത്തിലാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻമാരായ ആഴ്സണൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനീഷ്യസും റയലും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായതോടെയാണ് ആഴ്സണലിന്റെ നീക്കങ്ങളും. ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റ തന്നെ നേരിട്ട് ഈ നീക്കത്തിനു മുന്നിൽ നിൽക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനു ആർട്ടേറ്റ പേഴ്സണൽ സന്ദേശം അയച്ചതായും സൂചനയുണ്ട്.
റയലിൽ കളിക്കുകയെന്നത് ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്നയാളാണ് വിനീഷ്യസ്. 8 വർഷമായി റയലിന്റെ നിർണായക താരം. ടീമിനൊപ്പം മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങളും വിനീഷ്യസ് നേടിയിട്ടുണ്ട്. റയൽ മാഡ്രിഡുമായുള്ള 26കാരന്റെ കരാർ അവസാന വർഷത്തിലാണ്. ഇതോടെയാണ് താരം ക്ലബ് വിടുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. സൂപ്പർ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ റയലിനു താത്പര്യമില്ല. റയൽ വിടാൻ താരത്തിനും ഇഷ്ടമല്ല.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് വിനീഷ്യസ് റയൽ വിടുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നത്. ഇതോടെയാണ് ആഴ്സണൽ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. താരം മുന്നോട്ടു വച്ച വ്യവസ്ഥകളിൽ തട്ടിയാണ് ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്. ടീമിലെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് നൽകുന്നതിനേക്കാൾ 10 മില്യൺ യൂറോയിലധികം കുറഞ്ഞ വാർഷിക ശമ്പളമാണ് റയൽ മാഡ്രിഡ് വിനീഷ്യസിന് കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് കുറവാണെന്നാണ് താരത്തിന്റെ വാദം.




