മുംബൈ: വൈറൽ പനി കേസുകൾ വർധിക്കുന്നതിനിടെ കോവിഡ്-19 രോഗബാധിതരുടെ എണ്ണത്തിലും ഉയർച്ച രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. പ്രതിദിനം ഏഴിലധികം കോവിഡ്-19, എച്ച്1എൻ1 കേസുകൾ കണ്ടെത്തുന്നുണ്ടെന്നാണ് ആരോഗ്യവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ്-19, എച്ച്1എൻ1, ഇൻഫ്ലുവൻസ എ വൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) എന്നിവയുടെ വ്യാപനവും വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഒരേസമയം ഒന്നിലധികം വൈറസുകൾ സമൂഹത്തിൽ പ്രചരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബോംബെ ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ. ഗൗതം ഭൻസാലി വ്യക്തമാക്കി. ഉയർന്ന പനി, ഗുരുതരമായ ശ്വാസകോശ അണുബാധ എന്നിവയ്ക്ക് ഈ വൈറസുകൾ കാരണമാകുന്നുണ്ടെന്നും ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകൾ ഉയർന്നുതുടങ്ങിയിട്ട് അധിക നാളായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം പരിമിതമാണെങ്കിലും നിലവിലെ വൈറൽപ്പനി വ്യാപനത്തിന് പിന്നിൽ പ്രധാനമായും കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ബിഎംസി എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. ദക്ഷ ഷായുടെ വിലയിരുത്തൽ. മൺസൂൺ വൈകിയെത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുന്ന ഘടകമാണെന്ന് അവർ ചൂണ്ടിക്കാട്ടി. മൺസൂൺ ശക്തിപ്രാപിക്കുന്നതോടെ അന്തരീക്ഷത്തിലെ വൈറസ് സാന്നിധ്യം കുറയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
വൈറസ് രോഗങ്ങൾ എല്ലാ കാലാവസ്ഥകളിലും പടരാൻ സാധ്യതയുണ്ടെന്നും അവയെ ഗൗരവത്തോടെ കാണണമെന്നും ലോകാരോഗ്യ സംഘടന (WHO) നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലത്ത് കോവിഡ്-19 കൂടുതൽ എളുപ്പത്തിൽ വ്യാപിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വേനൽക്കാലത്ത് രോഗം പൂർണമായും അപ്രത്യക്ഷമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല.
എന്താണ് എച്ച്1എൻ1?
ഇൻഫ്ലുവൻസ വൈറസിന്റെ ഒരു വകഭേദം മൂലമുണ്ടാകുന്ന വൈറൽ പനിയാണു എച്ച്1എൻ1. വായുവിലൂടെ പകരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയുടേതിന് സമാനമാണ്. ചിലരിൽ 100 ഡിഗ്രിക്ക് മുകളിലുള്ള പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ഛർദ്ദി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഗുരുതരമായ സാഹചര്യങ്ങളിൽ ചുമയ്ക്കുമ്പോൾ രക്തം കലർന്ന കഫം വരികയും ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യാം.
രോഗബാധിതരിൽ ഏകദേശം 10 ശതമാനം പേർക്കാണ് ഗുരുതര ലക്ഷണങ്ങൾ പ്രകടമാകുന്നത്. എന്നാൽ ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങൾ സാധാരണ രീതിയിലാണ് കാണപ്പെടുന്നത്. എച്ച്1എൻ1 രോഗത്തിന് ഫലപ്രദമായ ചികിത്സാ മാർഗങ്ങൾ നിലവിൽ ലഭ്യമാണ്.






