ബത്തേരി: വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിലെ നാൽപതോളം വിദ്യാർഥികൾ ഛർദി, വയറിളക്കം, പനി തുടങ്ങിയ രോഗലക്ഷണങ്ങളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണമോ കുടിവെള്ളമോ രോഗബാധയ്ക്ക് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് സ്കൂളിന് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു.
ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങൾ പെട്ടെന്ന് നിരവധി കുട്ടികളിൽ പ്രകടമായതിനെ തുടർന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് വിദ്യാർഥികളെ ആശുപത്രികളിലെത്തിച്ചു. ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലും ചിലർ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്കൂളിലെ നൂറോളം വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നേടിയ ശേഷം മടങ്ങിയതായാണ് വിവരം.
വയറിളക്കം, ഛർദി, പനി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ബാക്ടീരിയൽ അണുബാധയാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി രക്തസാംപിളുകൾ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
എന്നാൽ ഇത് ഭക്ഷ്യവിഷബാധയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. സിന്ധു അറിയിച്ചു. ബ്ലഡ് കൾച്ചർ പരിശോധനാഫലം ലഭിച്ചതിന് ശേഷമേ രോഗകാരണം വ്യക്തമായി പറയാനാകൂവെന്നും അവർ പറഞ്ഞു.
അതേസമയം, നെന്മേനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് ജീവനക്കാർ പ്രദേശത്ത് പരിശോധന നടത്തി രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലാണ് അന്വേഷണവും പരിശോധനകളും നടക്കുന്നത്. ഫീൽഡ് റിപ്പോർട്ടും ലബോറട്ടറി പരിശോധനാഫലവും ലഭിച്ചതിന് ശേഷമേ രോഗബാധയുടെ കൃത്യമായ കാരണം വ്യക്തമാകൂ.
നിലവിൽ ചികിത്സയിലുള്ള പല കുട്ടികൾക്കും കടുത്ത പനിയുണ്ടെങ്കിലും ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.






