കോഴിക്കോട്: വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ സമസ്ത കാന്തപുരം വിഭാഗം രംഗത്ത്. സർക്കാർ നിലപാട് ദുരൂഹമാണെന്ന് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.
വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലം യുഡിഎഫിന്റെ മുൻ നിലപാടിന് വിരുദ്ധമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. സമുദായ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന മുസ്‌ലിം ലീഗിന്റെ അവകാശവാദത്തിനും ഇത് തിരിച്ചടിയാണെന്നും വിമർശനമുണ്ട്.
ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ ഹർജിക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും കാന്തപുരം വിഭാഗം ആരോപിച്ചു. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താനുള്ള കേന്ദ്ര നിർദേശത്തിനെതിരെ നൽകിയ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതായിരുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേന്ദ്ര നിയമത്തിലെ ചില നിർദേശങ്ങളെ എതിർക്കാൻ മുൻ സർക്കാർ സ്വീകരിച്ച നിലപാട് നിലവിലെ സർക്കാർ കോടതിയിൽ മാറ്റിയെന്നും ഇതുവഴി വഖഫ് ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിലായെന്നും വിമർശനമുണ്ട്.
സർക്കാർ നിലപാട് കേന്ദ്ര നയങ്ങൾക്ക് പിന്തുണ നൽകുന്നതുപോലെയാണെന്നും ഇതിനെതിരെ മുസ്‌ലിം ലീഗ് പ്രവർത്തകരിലും അസംതൃപ്തി ഉയരുന്നുണ്ടെന്നും എഡിറ്റോറിയലിൽ പറയുന്നു. കേരള മുസ്‌ലിം ജമാഅത്ത്, സമസ്ത ഇ.കെ വിഭാഗം തുടങ്ങിയ സംഘടനകളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വഖഫ് ബോർഡ് വിഷയത്തിൽ നേരത്തെ സമസ്ത ഇ.കെ വിഭാഗവും സർക്കാരിനെ വിമർശിച്ചിരുന്നു. സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചുവെന്നും വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയെന്നും അവർ ആരോപിച്ചിരുന്നു.




