തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തൽ. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ രണ്ടാഴ്ച വൈകിയെന്നാണ് കണ്ടെത്തൽ. വീഴ്ച ആവർത്തിക്കരുതെന്ന് കമ്മീഷൻ കെഎസ്ഇബിക്ക് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത് ജൂൺ ആദ്യ വാരത്തിലായിരുന്നു. എന്നാൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചത് ജൂൺ 15നാണ്. ജൂൺ 30ന് ടെൻഡർ തുറന്നതിന് പിന്നാലെ കമ്പനികളുമായി ചർച്ചകൾ പൂർത്തിയാക്കി. ജൂലൈ രണ്ടിന് 5.96 രൂപ നിരക്കിൽ അദാനി, മീനാക്ഷി എനർജി എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു.
എന്നാൽ തീരുമാനം എടുത്തതിന് പിന്നാലെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്കായി അപേക്ഷ നൽകാൻ കെഎസ്ഇബി വൈകിയെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ജൂലൈ 18നാണ് വൈദ്യുതി വാങ്ങാനുള്ള അനുമതി ലഭിച്ചത്. ഇതിനിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണവും പ്രതിസന്ധിയും രൂക്ഷമായിരുന്നു.
മഴക്കുറവും മറ്റ് കാരണങ്ങളും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെങ്കിലും കെഎസ്ഇബിയുടെ നടപടികളിലെ വീഴ്ച സ്ഥിതി വഷളാക്കിയെന്നാണ് വിമർശനം. റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിലും കെഎസ്ഇബിയുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന വിമർശനവും ശക്തമാകുകയാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ അധിക വൈദ്യുതി ലഭ്യമാണെന്നും അവിടെ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ഇടപെടൽ നടത്താമായിരുന്നുവെന്നുമാണ് ഉയരുന്ന ആരോപണം. 200 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി കർണാടകയിൽ നിന്ന് ലഭ്യമാക്കാമെന്ന വാദവും വിവിധ തലങ്ങളിൽ ഉയരുന്നുണ്ട്.




