കോട്ടയം: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധനയെക്കുറിച്ച് പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ പാചകവാതക വിലയും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലോകം മുഴുവൻ ഒന്ന് നോക്കൂ, എവിടെയൊക്കെ എത്രയാണ് വില. നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ. വാണിജ്യ സിലിണ്ടർ വെറുതെ ഒരു നമ്പർ അല്ലായിരുന്നു” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇന്ധനവില ഇനിയും ഉയരുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. ഇതിനിടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിച്ചു. ഇതോടെ വില 3000 രൂപ കടന്നു. രാജ്യത്ത് ഇത്രയും വലിയ വർധന ഒരുതവണ ഉണ്ടായത് ഇതാദ്യമാണ്. ഡൽഹിയിൽ 19 കിലോ സിലിണ്ടറിന്റെ വില ഇപ്പോൾ 3,071.50 രൂപയാണ്.
തിരുവനന്തപുരത്ത് ഇത് 3,106 രൂപയും കൊച്ചിയിൽ 3,085 രൂപയുമാണ്. അതേസമയം, 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഇത് 913 രൂപയാണ്. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വിലയിൽ വലിയ വർധന ഉണ്ടായത്.




