വയനാട്: വയനാട് ബത്തേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലീഗ് നേതാക്കളോട് ഡിവൈഎഫ്ഐ നേതാവ് നേതാവ് ലിജോ ജോണി ഭീഷണി മുഴക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
ബത്തേരി മുനിസിപ്പാലിറ്റി യുഡിഎഫ് പിടിച്ചതിലെ വിജയാഘോഷം മുസ്ലിം ലീഗ് സിപിഎം പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് വഴി വെച്ചിരുന്നു. കേസിൽ ജയിലിലായ സിപിഎം പ്രവർത്തകർക്ക് സ്വീകരണം ഏർപ്പെടുത്തിയ യോഗത്തിലാണ് ഡിവൈഎഫ്ഐ നേതാവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചാണ് സിപിഎം നേതാക്കൾ ജയിലിൽ പോയതെന്നും ആരും പിന്തിരിഞ്ഞ് ഓടിയില്ലെന്നും ലിജോ ജോണി പറയുന്നു.










