ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജനുവരി 5നകം കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദ്ദേശം. കേസിന്റെ ആദ്യത്തെ പോക്ക് കണ്ടപ്പോൾ ഈ സമയത്തിനുള്ളിൽ തന്നെ കേസ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനു വിപരീതമായിട്ടാണ് ഇപ്പോൾ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ പോക്ക്.
ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നതിനു മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം ഇതുവരെ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അറസ്റ്റിലായ 12 പേരിൽ 9 പേരും സർക്കാർ ശമ്പളം വാങ്ങുന്നവരായതിനാൽ കുറ്റപത്രം നൽകാൻ സർക്കാരിന്റെ പ്രോസിക്യുഷൻ അനുമതി വേണം. ഇതിനായി അപേക്ഷപോലും ഇതുവരെ നൽകിയിട്ടില്ല. അപേക്ഷ പരിഗണിച്ച് സർക്കാർ അനുമതി നൽകാൻ കാലതാമസമെടുക്കുമെന്നാണ് ഇപ്പോൾ വരുന്ന വിവരം.
ഇങ്ങനെ കുറ്റപത്രം വൈകുന്നതോടെ ജാമ്യാപേക്ഷയുമായി കൂടുതൽ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസു ഉൾപ്പെടെ 4 പ്രതികൾ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങാനും സാധ്യത തെളി തെളിയുന്ന സാഹചര്യവുമുണ്ടായി. ഈ മാസം 9നാണ് ഇനി ഹൈക്കോടതിയിൽ അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് ഹാജരാക്കുക.










