ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ‘വന്ദേമാതരം’ എന്നത് ദേശീയബോധത്തെ വൈകാരികമായി ഉത്തേജിപ്പിച്ച കേവലമൊരു ഗീതമല്ല, രൂക്ഷമായ കലാപങ്ങളുടെയും മതസാഹോദര്യത്തിനേറ്റ ചരിത്രപരമായ മുറിവുകളുടെയും അടയാളം കൂടിയാണ് ദേശീയ ഗീതമായ ‘വന്ദേമാരം. കഴിഞ്ഞ മാസം വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യേക്കാൾ പ്രാധാന്യം നൽകുന്ന പ്രോട്ടോകോൾ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇരുഗാനങ്ങളും ആലപിക്കേണ്ടിവരുന്ന സദസ്സുകളിൽ ആദ്യം ചൊല്ലേണ്ടത് വന്ദേമാതരമായിരിക്കണം എന്നതായിരുന്നു ആ പ്രോട്ടോക്കോൾ മാറ്റം. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് നിർബന്ധമാണ്.
ഇപ്പോൾ കുറച്ച് ദിവസങ്ങളായി ഇതേ വന്ദേമാതരം തന്നെയാണ് പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. ഈ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം നടന്ന പ്രധാന പരിപാടികൾ നാല് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളായിരുന്നു. അതിൽ ആദ്യം വിജയ് സത്യപ്രതിജ്ഞ ചെയ്ത തമിഴ്നാട്ടിലും പിന്നെ നമ്മുടെ വിഡിഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിലും പ്രോട്ടോക്കോൾ അക്ഷരം പ്രതി പാലിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വരെ പങ്കെടുത്ത പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ഒരു വരി പോലും ആലപിച്ചിരുന്നില്ല എന്നതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. എന്തുകൊണ്ടാണ് വന്ദേമാതരം ആലപിക്കുന്നത് ഇത്രയും ചർച്ചയാകുന്നത്? ഇതും ജനഗണമന പോലെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അനിഷേധ്യ ഏടല്ലേ? ആ വ്യത്യാസം നമുക്കൊന്ന് നോക്കാം.
വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്നും, അക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നും ചില കോണുകളിൽ നിന്നും അഭിപ്രായങ്ങളുയർന്നിട്ടുണ്ട്. കേന്ദ്രനിർദേശം അക്ഷരംപ്രതി പാലിക്കുകയാണ് വിഡി സതീശൻ സർക്കാർ ചെയ്തത്. വന്ദേമാതരം ആലാപനത്തിൽ കേന്ദ്രസർക്കാരിന് പൂർണണായും കീഴ്‌പ്പെട്ട യുഡിഎഫ് സർക്കാരിനെ സിപിഎം വിമർശിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവാദം കൊഴുത്തത്. സുപ്രിം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു നിർദേശം മാത്രമാണ്. അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. മുൻമന്ത്രി മുഹമ്മദ് റിയാസ് പരസ്യമായി തന്നെ ഇതിനെതിരെ രംഗത്ത് വന്നു.
18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബംഗാളിൽ ക്ഷാമവും കലാപവും പൊട്ടിപ്പുറപ്പെട്ട കലുഷിതകാലത്ത് രചിക്കപ്പെട്ട ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലും അതിലെ ആറു ചരണങ്ങളുള്ള പദ്യവും 150 വർഷങ്ങൾ കഴിഞ്ഞിട്ടും സംഘർഷങ്ങളുടെ പ്രതിധ്വനികൾ വഹിക്കുന്നുവെന്നത് അത്ര നിസാരമായ കാര്യമല്ല. മുസ്ലിം ഭരണാധികാരികൾക്കും ബ്രിട്ടീഷ് അധികാരത്തിനുമെതിരെ ഒരുകൂട്ടം ഹിന്ദു സന്യാസിമാർ നടത്തുന്ന പോരാട്ടം വിഭാവനംചെയ്ത ആ നോവലിൽ, ദേശത്തെ ആരാധിക്കപ്പെടേണ്ട ദേവതയായി രൂപാന്തരീകരിക്കുകയായിരുന്നു. അതിൽ പ്രതിഫലിക്കുന്ന ‘ഭാരതമാതാ’ സങ്കല്പം സ്വാതന്ത്ര്യസമരകാലത്ത് സവർണ ഹിന്ദു മധ്യവർഗം രൂപപ്പെടുത്തിയ ദേശീയവാദ ഭാവനക്ക് അനുസൃതവുമായിരുന്നു. അതുകൊണ്ടുതന്നെ ഈ ഗാനത്തെ ചൊല്ലി 1930കളിൽതന്നെ മുസ്ലിം, സിഖ് മത പണ്ഡിതർക്കും സെക്കുലർ രാഷ്ട്രീയ നേതാക്കൾക്കും വിമർശനങ്ങളും ആശങ്കകളുമേറെയായിരുന്നു. വിഗ്രഹാരാധനാപരമായ ദേശീയ പ്രതിച്ഛായ വിശ്വാസപരവും സാംസ്കാരികവുമായ കാരണങ്ങളാൽ അവർക്ക് അംഗീകരിക്കാൻ കഴിയാത്തതായിരുന്നു.
ഇത് മനസിലാക്കിയാണ് 1937ൽ ആരാധനാമൂർത്തികളെ പരാമർശിക്കുന്നതും യുദ്ധാഹ്വാന സ്വഭാവമുള്ളതുമായ ഖണ്ഡികകൾ ഒഴിവാക്കി ആദ്യഭാഗത്തെ മാത്രം ദേശീയഗീതമായി സ്വാതന്ത്ര്യസമര നേതാക്കൾ അംഗീകരിച്ചത്. ഇതിന് ഗാന്ധിജിയുടെയും ടാഗോറിൻറെയും പിന്തുണയുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഡോ. രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ ‘ജനഗണമന’യോടൊപ്പം വന്ദേമാതരത്തെയും ആദരിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയുടെ വൈവിധ്യത്തെ മാനിച്ചുകൊണ്ട് ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ഔദ്യോഗികമായി സ്വീകരിച്ചുള്ളൂ. ഇപ്പോൾ പൂർണ വന്ദേമാതരത്തെ മോദി സർക്കാർ ഔദ്യോഗികമാക്കുമ്പോൾ അതിന് പിന്നിൽ വർഗീയ ലക്ഷ്യങ്ങളുണ്ടോ എന്നതാണ് ഈ തീരുമാനത്തെ എതിർക്കുന്നവർ ചോദിക്കുന്ന ചോദ്യം.
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രമാണ് ദേശീയ ഗാനത്തിനുള്ള പ്രാധാന്യത്തോടെ കോൺഗ്രസ് അംഗീകരിച്ചിരുന്നത്. ബാക്കി ഭാഗത്ത് മതപരമായ പരാമർശമുണ്ടെന്നതിന്റെ പേരിലായിരുന്നു എതിർപ്പ്. പൂർണരൂപത്തിലുള്ള ആലാപനത്തെ ഇടതുപക്ഷ പാർട്ടികളും എതിർത്തിരുന്നു. പുതിയ ചട്ടങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ദേശീയതയുമായി ബന്ധപ്പെട്ട പഴയ തർക്കങ്ങളെ വീണ്ടും സജീവമാക്കി വിഭജനാന്തരീക്ഷം സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ഇവർ പറയുന്നു.
വന്ദേമാതരത്തെ ദേശീയഗാനമായ ‘ജനഗണമന’ക്കു മുമ്പ് പാടണം എന്ന നിബന്ധനയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദുത്വ ചിഹ്നങ്ങളാൽ സമൃദ്ധമായ സാംസ്കാരിക മേൽക്കോയ്മയാണെന്ന ആരോപണം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. വന്ദേമാതരത്തെ വീണ്ടും ഒരു ദേശസ്നേഹ പരീക്ഷണ വസ്തുവാക്കി മാറ്റുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ സത്വത്തെ അടിച്ചമർത്തുമെന്ന് വാദിച്ച കോൺഗ്രസ് തന്നെയാണ് ഇപ്പോൾ പൂർണമായും ആലപിച്ചിരിക്കുന്നതെന്ന വിരോധാഭാസവുമുണ്ട്. ഇതോടെ സംഘപരിവാർ ഇന്ത്യയുടെ ശത്രുവും ഇല്ലായ്മ ചെയ്യേണ്ട അപരനുമായി ഇസ്ലാമിനെ മുദ്രകുത്താൻ വന്ദേമാതരം ആലപിക്കാത്തവർ എന്ന പേരും ഇനി ഉപയോഗിച്ചേക്കാം. രാജ്യമാണോ വിശ്വാസമാണോ വലുതെന്ന ചോദ്യം സർക്കാറുകളുടെ ഔദ്യോഗിക പരിപാടികളിലോരോന്നും കഴിയുമ്പോൾ ഉയരുന്നത് അത്ര ശുഭകരമല്ല.






