വെറും രണ്ട് രാത്രിക്കൾക്കപ്പുറം കേരളം എഴുതിയ വിധി എന്തെന്നറിയാം. എക്സിറ്റ് പോളുകളെ വിശ്വസിച്ച് യുഡിഎഫ് ആവേശത്തിൽ ആറാടുമ്പോൾ എക്സാറ്റ് പോളിലാണ് ഇടതു ക്യാമ്പ് പ്രതീക്ഷയർപ്പിക്കുന്നത്. വോട്ട് പെട്ടിയിൽ വീണ അന്ന് രാത്രി തുടങ്ങിയതാണ് കോൺഗ്രസിനകത്തെ മുഖ്യമന്ത്രി യുദ്ധം. എന്നാൽ അത്രയേറെ ചർച്ച ചെയ്യപ്പെടാത്ത, അല്ലെങ്കിൽ മുഖ്യമന്ത്രി പോരിൽ മുങ്ങിപ്പോയ, അത്രത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന പ്രതിപക്ഷ നേതൃസ്ഥാനത്തെ പറ്റിയും അങ്ങിങ്ങ് ചർച്ചകൾ വരുന്നുണ്ട്. ഇരു മുന്നണികളിൽ ആര് ജയിച്ചാലും തോറ്റാലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള പേരുകൾ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.
എക്സിറ്റ് പോളുകൾ സത്യമാവുകയാണെങ്കിൽ, എൽഡിഎഫ് പരാജയപ്പെടുന്ന ഒരു സാഹചര്യമുണ്ടായാൽ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല. ഇടതിനെ ഒരിക്കൽ കൂടി അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി പോരാടുന്ന ക്യാപ്റ്റന് ഒരു അഞ്ച് വർഷം പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് നയിക്കാനുള്ള ബാല്യം ആവോളം ബാക്കിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിൽ അടുത്ത ടേമിലേക്ക് പുതിയൊരു നേതാവിനെ വളർത്തിയെടുക്കുക എന്നതാകും എൽഡിഎഫ് ലക്ഷ്യമിടുക. അങ്ങനെ വന്നാൽ പി രാജീവ്, കെ.എൻ ബാലഗോപാൽ , കെ.കെ ശൈലജ എന്നിവരിൽ ഒരാൾക്കാണ് സാധ്യത.
പേരാവൂരിൽ നിന്ന് വിജയിക്കുകയാണെങ്കിൽ മുതിർന്ന നേതാവ് എന്ന നിലയിൽ കെ.കെ. ശൈലജയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഒപ്പം കഴിഞ്ഞ തവണ മാറ്റി നിർത്തിയതിന്റെ പാപക്കറ കഴുകിക്കളയാനുമാകും. അതല്ലെങ്കിൽ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരിലൂടെ ഒരു തലമുറ മാറ്റത്തിനും സിപിഎം തയ്യാറായേക്കാം. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പേരും ചർച്ചകളിലുണ്ട്. പ്രായം അദ്ദേഹത്തിന് ഒരു തടസ്സമായേക്കാം. ബാലഗോപാൽ ജയിക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ അദ്ദേഹത്തെ ധൈര്യമായി തന്നെ ഇപ്പോഴേ പരിഗണിക്കാം എന്നതാണ് ഗുണകരം.




