വെറും രണ്ട് രാത്രിക്കൾക്കപ്പുറം കേരളം എഴുതിയ വിധി എന്തെന്നറിയാം. എക്സിറ്റ് പോളുകളെ വിശ്വസിച്ച് യുഡിഎഫ് ആവേശത്തിൽ ആറാടുമ്പോൾ എക്സാറ്റ് പോളിലാണ് ഇടതു ക്യാമ്പ് പ്രതീക്ഷയർപ്പിക്കുന്നത്. വോട്ട് പെട്ടിയിൽ വീണ അന്ന് രാത്രി തുടങ്ങിയതാണ് കോൺഗ്രസിനകത്തെ മുഖ്യമന്ത്രി യുദ്ധം. എന്നാൽ അത്രയേറെ ചർച്ച ചെയ്യപ്പെടാത്ത, അല്ലെങ്കിൽ മുഖ്യമന്ത്രി പോരിൽ മുങ്ങിപ്പോയ, അത്രത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന പ്രതിപക്ഷ നേതൃസ്ഥാനത്തെ പറ്റിയും അങ്ങിങ്ങ് ചർച്ചകൾ വരുന്നുണ്ട്. ഇരു മുന്നണികളിൽ ആര് ജയിച്ചാലും തോറ്റാലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള പേരുകൾ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.
എക്സിറ്റ് പോളുകൾ സത്യമാവുകയാണെങ്കിൽ, എൽഡിഎഫ് പരാജയപ്പെടുന്ന ഒരു സാഹചര്യമുണ്ടായാൽ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല. ഇടതിനെ ഒരിക്കൽ കൂടി അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി പോരാടുന്ന ക്യാപ്റ്റന് ഒരു അഞ്ച് വർഷം പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് നയിക്കാനുള്ള ബാല്യം ആവോളം ബാക്കിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിൽ അടുത്ത ടേമിലേക്ക് പുതിയൊരു നേതാവിനെ വളർത്തിയെടുക്കുക എന്നതാകും എൽഡിഎഫ് ലക്ഷ്യമിടുക. അങ്ങനെ വന്നാൽ പി രാജീവ്, കെ.എൻ ബാലഗോപാൽ , കെ.കെ ശൈലജ എന്നിവരിൽ ഒരാൾക്കാണ് സാധ്യത.
പേരാവൂരിൽ നിന്ന് വിജയിക്കുകയാണെങ്കിൽ മുതിർന്ന നേതാവ് എന്ന നിലയിൽ കെ.കെ. ശൈലജയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഒപ്പം കഴിഞ്ഞ തവണ മാറ്റി നിർത്തിയതിന്റെ പാപക്കറ കഴുകിക്കളയാനുമാകും. അതല്ലെങ്കിൽ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരിലൂടെ ഒരു തലമുറ മാറ്റത്തിനും സിപിഎം തയ്യാറായേക്കാം. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പേരും ചർച്ചകളിലുണ്ട്. പ്രായം അദ്ദേഹത്തിന് ഒരു തടസ്സമായേക്കാം. ബാലഗോപാൽ ജയിക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ അദ്ദേഹത്തെ ധൈര്യമായി തന്നെ ഇപ്പോഴേ പരിഗണിക്കാം എന്നതാണ് ഗുണകരം.
ഇനി സിപിഎം വിശ്വസിക്കുന്നത് പോലെ എക്സിറ്റ് പോളുകൾ പാളുകയും ഭരണ മാറ്റം ഉണ്ടാവാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അത് കോൺഗ്രസിനെ സംബന്ധിച്ച് മരണത്തിന് തുല്യമാണ്. പിന്നീടൊരു തിരിച്ചുവരവ് അത്രമേൽ ദുഷ്കരം. വിഡി സതീശൻ ക്രൂരമായി ക്രൂശിക്കപ്പെടുമെന്നുറപ്പ്. അതോടെ ഒരിക്കൽ കൂടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആ പേര് ഉയരാൻ സാധ്യതകൾ വളരെ ദുർബലമാകും. സതീശനൊപ്പം മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരിക്കൽ കൂടി ആവാനുള്ള സാധ്യതകൾ കുറവാണ്. ചെന്നിത്തലയുടെ പാർലമെന്ററി മോഹങ്ങളും ഇതോടെ അവസാനിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ പി.സി. വിഷ്ണുനാഥിന്റെ പേരിനാണ് മുൻഗണന നൽകുന്നത്. മുതിർന്ന നേതാക്കളെയാണ് പരിഗണിക്കുന്നതെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരും പരിഗണനയ്ക്ക് വരാം.
അതേസമയം എൽ.ഡി.എഫ് ഭരണത്തുടർച്ച നേടുകയാണെങ്കിൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടരും. 5 വർഷവും അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുമോ എന്ന കാര്യത്തിൽ ചില കോണുകളിൽ നിന്ന് സംശയം വരുന്നുണ്ടെങ്കിലും ഭരണം തുടങ്ങുക അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെയായിരിക്കുമെന്നതിൽ ആർക്കും ആശങ്കകളില്ല. ഈ കാര്യത്തിൽ കോൺഗ്രസിന്റെ അവസ്ഥയാണ് മോശം. യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടം നടന്നതിനാൽ ജൂൺ 4-ന് വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയാൽ മാത്രമേ കൃത്യമായ ചിത്രം വ്യക്തമാകൂ.
ചുരുക്കത്തിൽ, ഈ തിരഞ്ഞെടുപ്പ് ഫലം കേവലം ഭരണമാറ്റത്തിനോ ഭരണത്തുടർച്ചയ്ക്കോ വേണ്ടിയുള്ള ഒന്നല്ല; മറിച്ച് കേരളത്തിലെ ഇരുമുന്നണികളുടെയും ഭാവി നേതൃത്വത്തെ നിശ്ചയിക്കുന്ന നിർണ്ണായകമായ ഒരു വഴിത്തിരിവാണ്. എക്സിറ്റ് പോളുകൾ പ്രവചിക്കുന്നതുപോലെ ഒരു മാറ്റം സംഭവിക്കുകയാണെങ്കിൽ, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത് പിണറായി വിജയൻ എന്ന കരുത്തുറ്റ ബിംബത്തിനപ്പുറം ഒരു പുതിയ ‘സെക്കൻഡ് ലൈൻ’ നേതൃത്വത്തെ പരീക്ഷിക്കാനുള്ള വേദിയായി മാറും. സഭയ്ക്കകത്ത് സർക്കാരിനെ വിറപ്പിക്കാൻ ശേഷിയുള്ള, ജനകീയ മുഖമുള്ള ഒരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുക എന്നത് ഇടതുപക്ഷത്തിന് പുതിയൊരു രാഷ്ട്രീയ പരീക്ഷണമായിരിക്കും.
മറുഭാഗത്ത്, യു.ഡി.എഫിനെ സംബന്ധിച്ച് ഈ ഫലം ജീവന്മരണ പോരാട്ടമാണ്. അധികാരത്തിൽ തിരിച്ചെത്തിയാൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോരുകൾ പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാൻ ഹൈക്കമാൻഡിന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. എന്നാൽ പരാജയമാണ് ഫലമെങ്കിൽ, തലമുറ മാറ്റം എന്ന ആവശ്യം അണികളിൽ നിന്ന് അതിശക്തമായി ഉയരും. വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും അപ്പുറം പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരുന്നത് കോൺഗ്രസിനെ സംബന്ധിച്ച് അനിവാര്യതയായി മാറിയേക്കാം.
അന്തിമമായി, വോട്ട് പെട്ടിയിൽ ഭദ്രമായ ജനവിധി എന്തായാലും, അത് കേരള രാഷ്ട്രീയത്തിലെ തലമുറ മാറ്റത്തിന്റെ കാഹളമായിരിക്കും മുഴക്കുക. ജൂൺ 4-ന് വോട്ടെണ്ണിക്കഴിയുമ്പോൾ തെളിയുന്നത് വെറുമൊരു കക്ഷിനില മാത്രമല്ല, മറിച്ച് വരും ദശകങ്ങളിൽ കേരളത്തെ നയിക്കാൻ പോകുന്ന പുതിയ കരുത്തുറ്റ നേതൃത്വങ്ങളുടെ ചിത്രം കൂടിയായിരിക്കും. ഓരോ വോട്ടും നിർണ്ണയിക്കുന്നത് കേരളത്തിന്റെ വികസനവും ഒപ്പം മുന്നണികളുടെ ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാവിയുമാണ്. വോട്ടുയന്ത്രങ്ങൾ തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളം ആ കാത്തിരിപ്പിലാണ് – ഒരു പുതിയ രാഷ്ട്രീയ ഉദയത്തിനായി.




