മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ സസ്പെൻഷനിലായ വാഴക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരെ കൂടുതൽ പരാതികൾ. എഎസ്‌ഐ ഹരിദാസൻക്കെതിരെയാണ് പുതിയ പരാതികൾ ഉയർന്നിരിക്കുന്നത്.
മൊഴി മാറ്റാൻ ആവശ്യപ്പെട്ട് ഗർഭിണിയായ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ബഷീർ, ഭാര്യ സാജിദ എന്നിവരെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ആരോപണം.
കേസുമായി ബന്ധപ്പെട്ട മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ഐ വീട്ടിലെത്തിയതായും, മൊഴി മാറ്റിയില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു. 2025-ൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് തങ്ങൾ മൊഴി നൽകിയതെന്നും അവർ വ്യക്തമാക്കി.
എട്ടു മാസം ഗർഭിണിയായിരുന്ന സാജിദയെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിച്ച് മൊഴി മാറ്റാൻ നിർബന്ധിച്ചതായും, പിന്നീട് കുടുംബത്തിന്റെ അനുമതിയില്ലാതെ മൊഴി മാറ്റി രേഖപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ മലപ്പുറം എസ്‌പിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ടെന്നും, നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്നതായും പരാതിക്കാർ അറിയിച്ചു.






