ഹൈദരാബാദ്: ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജൻ (62) ആണ് പ്രശാസൻ നഗറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ നേതൃത്വത്തിൽ കവർച്ചാസംഘം നടത്തിയ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ 2019ൽ ജയിൽ ഡി.ജി.പി ആയാണ് വിരമിച്ചത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഒരാഴ്ച മുൻപ് അദ്ദേഹം ബെംഗളൂരുവിലേക്ക് പോയിരുന്നു. വീട്ടിൽ തനുജയും രണ്ട് മക്കളുമായിരുന്നു ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി തനുജ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങാൻ പോയപ്പോൾ മക്കൾ രണ്ടാം നിലയിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ മറ്റൊരു വീട്ടുജോലിക്കാരി എത്തിയപ്പോൾ മകൾ സുനന്ദ വാതിൽ തുറന്നു. വീട്ടുജോലിക്കാരിയായ കൽപ്പനയെ കാണാതിരുന്നതിനെ തുടർന്ന് അമ്മയുടെ മുറിയിൽ പരിശോധിച്ചപ്പോഴാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ തനുജയെ കണ്ടെത്തിയത്. വായിൽ രക്തം പുരണ്ട തുണി തിരുകിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനായാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. വിനയ് രഞ്ജന്റെ അമ്മയെ പരിചരിക്കാനായി ജോലിക്കെടുത്ത കൽപ്പന വീട്ടിലെ സാഹചര്യം മനസ്സിലാക്കി മോഷണസംഘത്തെ അകത്ത് കടത്താൻ സഹായിച്ചതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
പുലർച്ചെ ഒരു മണിയോടെ മൂന്ന് പേർ വീട്ടിലേക്ക് പ്രവേശിക്കുന്നതും പിന്നീട് 2.30ഓടെ ബാഗുകളുമായി പുറത്തേക്ക് പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ജൂബിലി ഹിൽസിൽ നിന്ന് ഓട്ടോറിക്ഷയിൽ നാമ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തി, അവിടെ നിന്ന് തെലങ്കാന എക്സ്പ്രസിൽ നാഗ്പുർ ഭാഗത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.




