തൃശ്ശൂർ: ഓർമവെച്ച കാലംമുതൽ പടിഞ്ഞാറ്റേടത്ത് ഉണ്ണികൃഷ്ണന്റെ ദൈനംദിനജീവിതവുമായി ഇഴപിരിഞ്ഞൊഴുകുന്നതാണ് വീടിനു മുന്നിലെ ആനാപ്പുഴ തോട്. എന്നാൽ വെള്ളിയാഴ്ച ഉണ്ണികൃഷ്ണന്റെ കാലൊന്നിടറി തോട്ടിലേക്കു വീണു. കുറച്ചുദൂരം തെക്കോട്ട് ഒഴുകി. ഇതിനിടെ തോടിന്റെ സംരക്ഷണഭിത്തിയിലെ അടർന്നുതുടങ്ങിയ കല്ലിൽ പിടികിട്ടി. പിന്നെയുള്ള മുക്കാൽ മണിക്കൂറോളം ശക്തമായ ഒഴുക്കിനെയും അതിജീവിച്ച് കരിങ്കല്ലിൽപ്പിടിച്ചുള്ള കിടപ്പിൽനിന്ന് ഉണ്ണികൃഷ്ണനെ കരകയറ്റിയത് ഭാര്യ ശിഥില. അതും അരമണിക്കൂറിലധികം പോരാടി.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് ഉണ്ണികൃഷ്ണൻ തോട്ടിലേക്കു വീഴുന്നത്. ഏഴേകാലോടെയാണ് ഭാര്യ വിവരമറിയുന്നത്. പിന്നെയും അരമണിക്കൂറെടുത്താണ് രക്ഷിച്ചത്.
49-ാം വയസ്സിൽ പക്ഷാഘാതം പിടിപെട്ട് ഇടതുവശം തളർന്ന് അംഗവൈകല്യമുള്ള ഉണ്ണികൃഷ്ണൻ എന്നും രാവിലെ എഴുന്നേറ്റ് വ്യായാമത്തിനായി വീട്ടുമുറ്റം വൃത്തിയാക്കാറുണ്ട്. സഹോദരന്റെ വീട്ടിലെ നായയെ ഇവരുടെ വീടിനു മുന്നിലാണ് കെട്ടിയിടുന്നത്. ഈ നായ അസാധാരണമായി കുരയ്ക്കുന്നതുകേട്ടാണ് ഭാര്യ ശിഥില പുറത്തിറങ്ങി അന്വേഷിക്കുന്നത്. മുറ്റമടിക്കുന്ന ചൂല് 20 മീറ്ററോളം അകലത്തുള്ള തോടിനരികെ കണ്ടെത്തി. ഓടിവന്ന് തോട്ടിലേക്കു നോക്കിയപ്പോഴാണ് ശക്തമായ ഒഴുക്കിനോടു മല്ലിട്ട് ഉണ്ണികൃഷ്ണൻ കല്ലിൽപ്പിടിച്ചുകിടക്കുന്നത് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു. പിന്നെ തോടരികിലേക്കിറങ്ങി ശിഥില ഒരു കൈകൊടുത്ത് കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചു. പിടിവിടാതെ അരമണിക്കൂർ നേരമെടുത്താണ് ഒരുവിധം കരകയറ്റിയത്.
“അവസാനിച്ചുവെന്ന് കരുതിയതാണ്. സകല ദൈവങ്ങളെയും വിളിച്ചു, ഇത് എന്റെ രണ്ടാം ജന്മമാണ്,” ഉണ്ണികൃഷ്ണൻ പറയുന്നു. ഉണ്ണികൃഷ്ണൻ പഠനകാലത്ത് അറിയപ്പെടുന്ന കായികതാരമായിരുന്നു. അമെച്ചർ അത്‌ലറ്റിക് മീറ്റിൽ മൂന്നിനങ്ങളിൽ സ്വർണമെഡലുകളും നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ആനാപ്പുഴ കല്യാണദായിനിസഭ കമ്മിറ്റിയംഗമായി പ്രവർത്തിച്ചുവരുകയാണ്.




