ഇന്ത്യൻ രാഷ്ട്രീയത്തിലെ പല മാറ്റങ്ങൾക്കും തുടക്കമിട്ട മണ്ണാണ് ബീഹാർ. കഴിഞ്ഞ 18 വർഷമായി നിതീഷ് കുമാറാണ് ബീഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ സ്വാധീനിച്ചേക്കാവുന്ന നിർണായക ജനവിധി ബീഹാറിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനാധിപത്യവിശ്വാസികൾ.
ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വികസനമുരടിപ്പും വോട്ട് മോഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് എൻഡിഎ യുടെ ഭയം. എന്നാൽ ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളെ മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമീപകാലത്ത് നിരവധി വികസനപദ്ധതികളും വോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള സഹായധനം നിക്ഷേപിക്കലും വ്യാപകമാക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മാത്രമുള്ള ഇത്തരം പ്രഹസനങ്ങളെ തിരിച്ചറിയാനുള്ള കഴിവ് ബീഹാർ ജനതയ്ക്ക് ഉണ്ടെന്നോയെന്നത് അടുത്തുതന്നെ അറിയാൻ കഴിയും.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബീഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ ആറിനാണ് ആദ്യ ഘട്ടം. 11ന് രണ്ടാം ഘട്ടവും. നവംബർ 14നാണ് വോട്ടെണ്ണൽ. 121 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. 122 മണ്ഡലങ്ങള്‍ രണ്ടാം ഘട്ടത്തിലും വിധിയെഴുതും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം എട്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചിരുന്നു. ജമ്മു കശ്മീരിലെ രണ്ട് സീറ്റുകളിലേക്കും രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, തെലങ്കാന, പഞ്ചാബ്, മിസോറാം, ഒഡീഷ എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും.
243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് എന്‍ഡിഎ-ഇന്ത്യാ മുന്നണികള്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയില്‍ ജെഡിയുവും ബിജെപിയുമാണ് പ്രധാന പാര്‍ട്ടികള്‍. തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡിയാണ് ഇന്ത്യാ മുന്നണിയിലെ പ്രധാന പാര്‍ട്ടി. കോണ്‍ഗ്രസാണ് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയും ബിഹാറില്‍ കന്നിയങ്കത്തിനിറങ്ങും.
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വോട്ടര്‍പട്ടിക സമഗ്ര പരിഷ്‌കരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1200ല്‍ കൂടില്ല, വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കളറിലാക്കും. സ്ഥാനാര്‍ഥികളെ വേഗം തിരിച്ചറിയാനാണിത്. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ബിഹാറിലാണ് ആദ്യമായി നടപ്പാക്കുന്നത്. പിന്നീട് ഇത് രാജ്യവ്യാപകമാക്കും. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം 7.43 കോടി വോട്ടര്‍മാരാണ് ബിഹാറിലുള്ളത്. ഇതില്‍ 14 ലക്ഷം പുതിയ വോട്ടര്‍മാരാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
2020 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് നേരിയ ഭൂരിപക്ഷമാണ് ലഭിച്ചത്. ബിജെപി 74, ജെഡിയു 43, മറ്റുള്ളവര്‍ എട്ട് എന്നിവര്‍ ചേര്‍ന്ന് 125 സീറ്റുകളാണ് എന്‍ഡിഎ നേടിയത്.
മഹാസഖ്യം 110 സീറ്റുകള്‍ നേടിയിരുന്നു. ആര്‍ജെഡി 75, കോണ്‍ഗ്രസ് 19, സിപിഐ എംഎല്‍ 12, സിപിഐ 2, സിപിഎം 2 തുടങ്ങിയവര്‍ ചേര്‍ന്നുള്ളതാണ് മഹാസഖ്യം. ഉപതിരഞ്ഞെടുപ്പുകള്‍ക്കും കളംമാറ്റങ്ങള്‍ക്കും ശേഷം എന്‍ഡിഎയ്ക്ക് നിലവില്‍ 131 സീറ്റുകളുണ്ട്.
‘വീണ്ടും നിതീഷ്‌കുമാർ’ എന്ന ജെഡിയു മുദ്രാവാക്യത്തോട് ബിജെപിക്ക് അത്രകണ്ട് താല്പര്യമില്ല. നിർണായക ഘട്ടത്തിൽ രാഷ്ട്രീയകൂട്ടാളികളെ പിന്നിൽനിന്നും കുത്തി മറുകണ്ടം ചാടുന്ന നിതീഷിന്റെ സഹജസ്വഭാവവും അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളുമാണ് ബിജെപി നിലപാടിനുപിന്നിൽ. അതേസമയം, തെരഞ്ഞെടുപ്പിനുമുന്പ് ഇക്കാര്യം പരസ്യമാക്കിയാൽ അത് മുന്നണിയിൽ വലിയകലഹങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്ത്രപൂർവ്വം മൗനം പാലിക്കുകയാണ്.
സാമൂഹ്യനീതിയും സമഗ്രവികസനവും ഉൾപ്പെടെയുള്ള വാഗ്‌ദാനങ്ങളാണ് മഹാസഖ്യം മുന്നോട്ടുവെക്കുന്നത്. ആർജെഡിയും തേജസ്വിയാദവും പ്രചരണരംഗത്ത് സജീവമായി. പിന്നോക്കവിഭാഗങ്ങളുടെ വോട്ട് പരമാവധി സമാഹരിക്കാനും ന്യൂനപക്ഷവോട്ട് നിലനിർത്താനും സാമൂഹ്യമായും സാന്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാനും കഴിഞ്ഞാൽ മാറ്റം ഉണ്ടാകുമെന്നാണ് മഹാസഖ്യത്തിന്റെ കണക്കുകൂട്ടൽ.
അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 62,000 കോടി രൂപയുടെ പദ്ധതികൾക്കാണ് ബീഹാറിൽ തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്. ഉദ്ഘാടനം ചെയ്യാൻ ബാക്കി വെച്ചിരിക്കുന്ന നിർമ്മിതികളും തറക്കല്ലിടാൻ ആരംഭിച്ചിരിക്കുന്ന നിരവധി പദ്ധതികളും എല്ലാം തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായേക്കും. എന്നാൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഉയർത്തിക്കാട്ടിയ വോട്ടുകൊള്ളയ്ക്കുള്ള മറുപടിയാകും ഈ തെരഞ്ഞെടുപ്പ് ഫലം.




