കോഴിക്കോട്: മരിക്കാൻ പോകുകയാണെന്ന് കത്തെഴുതി വച്ചശേഷം 2022 നവംബർ 11-നു ഫറോക്ക്, വാഴപ്പുറത്തറയിലെ വാടകവീട്ടിൽ നിന്ന് സ്കൂട്ടറിൽ പോയ യുവതിയെ മൂന്ന് വർഷത്തിന് ശേഷം കണ്ടെത്തി. ചെറുവണ്ണൂർ മാതൃപ്പിള്ളി വർഷയാണ് കാണാതായ യുവതി. കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സ്കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതോടെ യുവതിയെ തേടി വ്യാപക അന്വേഷണം നടന്നു, എന്നാൽ ഫോണും സിമ്മും ഉപേക്ഷിച്ചതും മറ്റ് തെളിവുകൾ ലഭിക്കാതിരുന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കൊല്ലം ജില്ലാ കമ്മിഷണറുടെ നിർദേശപ്രകാരം നിയോഗിച്ച സ്‌പെഷ്യൽ സ്‌ക്വാഡ് സെെബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ഇപ്പോഴും ജീവിച്ചിരിക്കുകയാണെന്നും ഇന്റർനെറ്റ് കോളുകൾ മുഖേന വീട്ടുകാർക്ക് അറിയിപ്പുകൾ നൽകിവരുന്നതായും കണ്ടെത്തി.
യുവതിയെ തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് പിടികൂടിയത്. 2022 നവംബറിൽ ഫറോക്കിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജ സ്വർണം പണയം വച്ച് 9.10 ലക്ഷം രൂപ ഇടപാട് നടത്തിയതും, ഒട്ടേറെ ആളുകളിൽ നിന്ന് കടം വാങ്ങിയതും. പുഴയിൽ ചാടി മരിച്ചതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി കത്തെഴുതി പാലത്തിന് സമീപം സ്കൂട്ടർ നിർത്തി നാടുവിട്ടുവെന്നതാണ് യുവതിയുടെ പ്രവർത്തികൾക്ക് കാരണം എന്ന് പോലീസ് പറഞ്ഞു. ഇപ്പോൾ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.




