തൃശ്ശൂർ: കളക്ടറേറ്റിൽ നടന്ന മന്ത്രിമാരുടെ വാർത്താസമ്മേളനം ഒരു യുവതിയുടെ പ്രതിഷേധം മൂലം തടസ്സപ്പെട്ടു. മന്ത്രിമാരായ വി.എൻ.വാസവൻ, ആർ.ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കാനിരുന്ന സമ്മേളനമാണ് വൈകിയത്. പിആർ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിന് മുൻപ് യുവതി മന്ത്രിമാർക്ക് മുന്നിൽ എത്തി പ്രതിഷേധം ആരംഭിച്ചു. തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളിൽ അധികാരികൾ വർഷങ്ങളായി നടപടി എടുക്കുന്നില്ലെന്ന് അവർ ആരോപിച്ചു.
മന്ത്രിമാർ നേരിട്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും യുവതി പിന്മാറാൻ തയ്യാറായില്ല. മാധ്യമങ്ങൾക്കും മുന്നിൽ അവർ പ്രതിഷേധം തുടരുകയും വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരും മന്ത്രിമാരും അഭ്യർഥിച്ചിട്ടും യുവതി മാറിയില്ല. ഇതോടെ വാർത്താസമ്മേളനം കുറച്ചുസമയം തടസ്സപ്പെട്ടു. പിന്നീട് വനിതാ പോലീസ് സ്ഥലത്തെത്തി യുവതിയെ അവിടെനിന്ന് മാറ്റി. തുടർന്ന് മന്ത്രിമാർ വീണ്ടും വാർത്താസമ്മേളനം തുടരുകയായിരുന്നു.




