ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ 30 വയസ്സുകാരിയായ യുവതി മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ജെന്ന സ്ട്രോബിൾ എന്ന യുവതിയാണ് തന്റെ പങ്കാളിയായ ജേക്കബ് ലാംബെർട്ടിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളായ പാട്രിക് ഫോർഡിനെയും സ്റ്റേസി ഫോർഡിനെയും കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. മാർച്ച് 22-നാണ് സംഭവം നടന്നത്.
ജെന്നയും ജേക്കബും കുട്ടികളെ ഒരുമിച്ച് വളർത്തിയിരുന്നുവെങ്കിലും, അവർ വേർതിരിച്ച വീടുകളിലായിരുന്നു താമസം. സംഭവ ദിവസം ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് ജേക്കബിനെ ഡ്രൈവിന് കൂട്ടിക്കൊണ്ടുപോയ ജെന്ന, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി. പുറംവേദനയുണ്ടെന്ന് പറഞ്ഞ ജേക്കബിന് മസാജ് നൽകുന്നതിനിടെ, സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു.
അതിന് ശേഷം ജെന്ന നേരെ ജേക്കബിന്റെ വീട്ടിലേക്ക് പോയി. ജേക്കബിന്റെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വീട്ടിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ വാതിൽ തുറന്ന പാട്രിക് ഫോർഡിന് നേരെ 17 തവണ വെടിയുതിർത്തു. ശബ്ദം കേട്ട് താഴേക്ക് എത്തിയ സ്റ്റേസി ഫോർഡിനെയും തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി.
സംഭവത്തിന് ശേഷം ജെന്ന തന്റെ സഹോദരിയെ വിളിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയതായി അറിയിക്കുകയും, സഹോദരി പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ജെന്നയെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളെ പരിചരിക്കുന്നതിൽ ജേക്കബ് താത്പര്യമില്ലായ്മ കാട്ടിയതും, അവരുടെ ജീവിതത്തിൽ ജേക്കബിന്റെ മാതാപിതാക്കളുടെ അമിത ഇടപെടലും തന്നെയാണ് കുറ്റകൃത്യത്തിന് പ്രേരണയായതെന്ന് ജെന്ന പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകങ്ങൾ നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.




