കയ്‌റോ: ഈജിപ്തിലെ കിഴക്കൻ മരുഭൂമിയിലെ സുക്കരി സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഖനിയിലെ ഭൂഗർഭ തുരങ്കങ്ങളിലൊന്നിൽ പാറ ഇടിഞ്ഞുവീണാണ് അപകടമുണ്ടായതെന്ന് പെട്രോളിയം, ധാതുവിഭവ മന്ത്രാലയം അറിയിച്ചു.
പരുക്കേറ്റവരെ ചെങ്കടൽ തീരത്തെ മർസ അലം നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അപകടം നടന്ന പ്രദേശത്തെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുകയും അന്വേഷണം പൂർത്തിയാക്കുകയും ചെയ്തശേഷം മാത്രമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങൾ പുനഃപരിശോധിക്കുന്നതിനുമായി പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാൻ പെട്രോളിയം, ധാതുവിഭവ മന്ത്രി കരീം ബദവി നിർദേശം നൽകി.
മർസ അലമിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് സുക്കരി സ്വർണ ഖനി സ്ഥിതി ചെയ്യുന്നത്. ഈജിപ്ഷ്യൻ സർക്കാരും ആംഗ്ലോഗോൾഡ് അശാന്തിയും തമ്മിലുള്ള സംയുക്ത സംരംഭമായ സുക്കരി ഗോൾഡ് മൈൻസ് കമ്പനിയാണ് ഖനി പ്രവർത്തിപ്പിക്കുന്നത്.
പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം ഔൺസ് സ്വർണം ഉൽപ്പാദിപ്പിക്കുന്ന സുക്കരി ഖനി ഈജിപ്തിലെ പ്രധാന ഖനന പദ്ധതികളിലൊന്നാണ്. രാജ്യത്ത് ഖനി അപകടങ്ങൾ താരതമ്യേന അപൂർവമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.











