ന്യൂഡൽഹി: യുക്രൈൻ–റഷ്യ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യൻ സേനയുടെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്തവരാണ് മരിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽ കഴിയുന്ന ബന്ധുക്കളെ നാട്ടിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
കൊല്ലപ്പെട്ടവർ സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയുമായി കരാറിൽ ചേർന്നവരാണെന്നും, ആദ്യം സഹായികളായി ചേർന്ന ഇവർ പിന്നീട് യുദ്ധമുഖത്തേക്ക് എത്തിക്കപ്പെട്ടതാണെന്നും കേന്ദ്രം വിശദീകരിച്ചു. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ–യുക്രൈൻ യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
വെടിനിർത്തൽ ലംഘിച്ച് ആക്രമണം
നാലാം വർഷത്തിലേക്ക് കടന്നിട്ടും യുദ്ധത്തിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലടക്കം ചർച്ചകൾ നടന്നെങ്കിലും ഇരുരാജ്യങ്ങളും നിലപാടുകളിൽ കടുപ്പം തുടരുന്നതിനാൽ സമാധാനം ഇനിയും അകലെയാണ്.
ഇതിനിടെ, ഓർത്തഡോക്സ് ഈസ്റ്ററിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച യുക്രൈനിൽ റഷ്യ ശക്തമായ മിസൈൽ–ഡ്രോൺ ആക്രമണം നടത്തി. 700-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ ഒമ്പത് പേരും, തലസ്ഥാനമായ കീവിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേരും, മധ്യ നഗരമായ ഡിനിപ്രോയിൽ നാല് പേരും ജീവൻ നഷ്ടപ്പെട്ടു.
അതേസമയം, റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് യുക്രൈനും തിരിച്ചടി ശക്തമാക്കി. തെക്കൻ റഷ്യയിലെ ക്രാസ്നോഡർ മേഖലയിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു.
വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്തിന് പിന്നാലെ ഇരുവിഭാഗത്തുനിന്നും ഉണ്ടായ ആക്രമണങ്ങൾ ആഗോളതലത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. യുദ്ധം വീണ്ടും കൂടുതൽ രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തൽ.




