തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കാസർഗോഡ് സ്വദേശിയായ ജിഷ്‌ണു (30), മലപ്പുറം സ്വദേശിയായ സഹലു റഹ്‌മാൻ (36) എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. കോവളം, പൂവാർ പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണിതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇന്നലെ വൈകിട്ട് വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. വാടകയ്ക്ക് എടുത്ത ഐ-ട്വന്റി കാറിൽ എറണാകുളത്ത് നിന്നാണ് ഇവർ എത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജിഷ്‌ണുവിന്റെ ബാഗിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സഹലു റഹ്‌മാന്റെ കൈവശമാണ് കഞ്ചാവ് കണ്ടെത്തിയത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയ്ക്കും മുകളിലായി വിപണി വില വരുമെന്ന് എക്സൈസ് അറിയിച്ചു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ജിഷ്‌ണു മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ടെന്നും, പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എക്സൈസ് സംഘം അറിയിച്ചു.






