ന്യൂഡൽഹി: ദക്ഷിണ-കിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പതിനേഴുകാരി ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിലായി. നവജീവൻ ക്യാമ്പിലെ താമസക്കാരായ സരിത (25), നിരഞ്ജൻ (33), സഹോദരൻ രാജ്കുമാർ (27), കൂടാതെ ഒരു പതിനേഴുകാരിയുമാണ് അറസ്റ്റിലായത്.
പണം തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. അഞ്ചുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ താമസിച്ചിരുന്ന ദീപക്കുമായി ഇവർക്കു വായ്പാ ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഏകദേശം 80,000 രൂപ ദീപക് തിരികെ നൽകിയിരുന്നില്ലെന്നും പറയുന്നു. ഇതിനെ തുടർന്ന് ദീപക്കിന്റെ ഇരുചക്രവാഹനത്തിന് പാർക്കിങ് ഏരിയയിൽ വെച്ച് തീയിട്ട് ‘പാഠം പഠിപ്പിക്കാനാണ്’ സംഘം തീരുമാനിച്ചത്.
കഴിഞ്ഞ 12-ാം തീയതി പുലർച്ചെ 2.30ഓടെ വാഹനം കത്തിച്ചതിനെ തുടർന്ന് തീ സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കും പിന്നീട് കെട്ടിടത്തിലേക്കും വ്യാപിച്ചു. തീപിടിത്തത്തിൽ ആദ്യ നിലയിൽ താമസിച്ചിരുന്ന പങ്കജ് പാണ്ഡെ (28), സഹോദരി സോണിയ (20), അമ്മൂമ്മ സുശീല ദേവി (70) എന്നിവർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമായതായി പൊലീസ് പറഞ്ഞു. മുഖം മൂടിയ ധരിച്ച ഒരാൾ കെട്ടിടത്തിന് സമീപം എത്തുന്നതും പിന്നാലെ പൊട്ടിത്തെറിയുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണമുണ്ട് എന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹേമന്ത് തിവാരി അറിയിച്ചു.





