തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2026–27 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ ആഭ്യന്തര കാർഗോ ഇടപാടുകളിൽ 41 ശതമാനം വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിമാസം ശരാശരി 350 മെട്രിക് ടൺ ചരക്കാണ് വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കൊറിയർ ചരക്കുകൾ, റബ്ബർ തൈകൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയാണ് പ്രധാനമായും ആഭ്യന്തര കാർഗോ വഴി കൈമാറ്റം ചെയ്യുന്നത്.
കേരളത്തിൽ നിന്നുള്ള റബ്ബർ തൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമായും അയക്കുന്നത്. അലങ്കാര മത്സ്യങ്ങൾ ഡൽഹി, ആഗ്ര, ജമ്മു തുടങ്ങിയ കേന്ദ്രങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.
അതേസമയം, മരുന്നുകൾ, വാക്‌സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാംസ ഉൽപ്പന്നങ്ങൾ, വാഹനങ്ങളുടെ സ്പെയർ പാർട്സ് തുടങ്ങിയവയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രധാനമായും കേരളത്തിലേക്ക് എത്തിക്കുന്നത്. ആഭ്യന്തര കാർഗോ ഇടപാടുകളിലെ വർധന സംസ്ഥാനത്തെ വ്യാപാര, വ്യവസായ മേഖലകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുന്നതായാണ് വിലയിരുത്തൽ.




