കൊല്ലം: കൊല്ലത്തെ പേരൂർ സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 48 പവൻ സ്വർണം നഷ്ടമായ സംഭവത്തിൽ യുവതിയും കുടുംബവും ബാങ്കിന് മുന്നിൽ സമരം തുടങ്ങി. പേരൂർ സ്വദേശിനിയായ ധന്യ സുജിത്താണ് അമ്മയോടും മക്കളോടുമൊപ്പം പ്രതിഷേധവുമായി രംഗത്തെത്തിയത്.
2013 മുതൽ ധന്യ ബാങ്കിലെ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22ന് ലോക്കർ തുറക്കാൻ ബാങ്കിലെത്തിയപ്പോൾ, ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്ന് പറഞ്ഞ് പിന്നീട് വരാൻ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു.
തുടർന്ന് ഏപ്രിൽ 27ന് വീണ്ടും ബാങ്കിലെത്തി ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് 48 പവൻ സ്വർണം നഷ്ടമായതായി മനസ്സിലായത്. സംഭവത്തിന് പിന്നാലെ ബാങ്ക് അധികൃതർ വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
സ്വർണം കണ്ടെത്താൻ സമയം വേണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ വൈകീട്ട് നാലുമണിവരെ സമയം തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ധന്യ പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയ ദിവസത്തിൽ കേസ് രജിസ്റ്റർ ചെയ്യാതെ മെയ് ആറിനാണ് കിളികൊല്ലൂർ പൊലീസ് കേസെടുത്തത്.
സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയ ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു. മാതാപിതാക്കളുടെ സ്വത്ത് വിറ്റുകിട്ടിയ പണവും വിദേശത്തായിരുന്ന ഭർത്താവിന്റെ സമ്പാദ്യവും ചേർത്താണ് സ്വർണം വാങ്ങിയതെന്ന് ധന്യ പറഞ്ഞു.
മക്കളുടെ ഭാവിക്കായി കരുതിവെച്ച സ്വർണം തിരികെ ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ ബാങ്ക് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.




