പൊതുവേ എറണാകുളം ജില്ല യുഡിഎഫിനൊപ്പം എക്കാലവും നിലയുറപ്പിക്കുന്ന ജില്ലയാണ്. ഏതു പ്രതിസന്ധിയിലും എറണാകുളത്തെ യുഡിഎഫിന്റെ കോട്ടകൾ ഒരിക്കലും ഇളകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 14 സീറ്റുകളിൽ 9 ഇടങ്ങളിലും യുഡിഎഫിന് വലിയതോതിലുള്ള വിജയം നേടുവാൻ കഴിഞ്ഞിരുന്നു. മറ്റു മണ്ഡലങ്ങളിൽ പരാജയപ്പെട്ടതും സ്ഥാനാർത്ഥിനിർണയവും മറ്റ് സാഹചര്യങ്ങളും കൊണ്ടും ആയിരുന്നു. പൊതുവേ ഏതു തെരഞ്ഞെടുപ്പിലും കോൺഗ്രസ് അവരുടെ സേഫായ ഇടമായി എറണാകുളത്തെ കാണാറുണ്ട്. ഏറെക്കുറെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത്തരത്തിൽ തന്നെ പ്രതിഫലനം ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും കോൺഗ്രസിനും യുഡിഎഫിന് കിട്ടാക്കനിയായ മണ്ഡലമാണ് വൈപ്പിൻ.
കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം. സിപിഎമ്മിലെ കെ.എൻ ഉണ്ണികൃഷ്ണനാണ് 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ദീർഘകാലത്തോളം സിപിഎം നേതാവ് എസ് ശർമയാണ് വൈപ്പിൻ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2011ലാണ് മണ്ഡലം നിലവിൽ വന്നത്. അതിന് മുൻപ് ഇത് ഞാറയ്ക്കൽ മണ്ഡലത്തിന്റെ ഭാഗമായിരുന്നു വൈപ്പിൻ. കോണ്‍ഗ്രസും സിപിഎമ്മും ആര്‍എസ്പിയും മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
എങ്കിലും ഏറ്റവുമധികം തവണ വിജയിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. 1957ലും 60ലും കെ സി എബ്രാഹം ആയിരുന്നു മണ്ഡലത്തിൽ നിന്നും വിജയിച്ചത്. മൂന്നാം നിയമസഭയിൽ സിപിഎം പ്രതിനിധി എ.എസ് പുരുഷോത്തമന്‍ വിജയിച്ചു. 1970 എം കെ രാഘവൻ കോണ്‍ഗ്രസ് ടിക്കറ്റിലും വിജയിച്ചു. 77ൽ നടനന്ന് തെരഞ്ഞെടുപ്പ് ആർഎസ്പിയുടെ ടി എ പരമൻ ജനവിധി നേടി. 1980ൽ സിപിഎമ്മിന്റെ എം.കെ. കൃഷ്ണനും 82ൽ സ്വതന്ത്രസ്ഥാനാർഥിയായ പി കെ വേലായുധനും വിജയം. 1991 മുതൽ 2001 വരെ കോണ്‍ഗ്രസ് ഭരണമായിരുന്നു മണ്ഡലം. 91ൽ കെ കുഞ്ഞമ്പുവും പിന്നീട് എം. എ. കുട്ടപ്പനും കോണ്‍ഗ്രസ് ടിക്കറ്റിൽ വിജയിച്ചു.
2006 എം. കെ. പുരുഷോത്തമൻ സിപിഎം ടിക്കറ്റിലും ജയിച്ചു. വൈപ്പിൻ മണ്ഡലമായി പരിണമിച്ചതിന് ശേഷം സിപിഎമ്മിന്റെ എസ് ശര്‍മ്മയാണ് തുടര്‍ച്ചയായി വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേതാവ് ഉണ്ണികൃഷ്ണനോട് പരാജയപ്പെട്ടത് കോൺഗ്രസ് നേതാവായിരുന്ന ദീപക് ജോയ് ആയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ വിവാദങ്ങളും വൈപ്പിനിൽ അലയടിച്ചിരുന്നു. സിപിഎം നേതാക്കൾ ബിജെപി നേതാവിന്റെ വീട്ടിൽ അത്താഴ വിരുന്നിന് പോയതായിരുന്നു വിവാദമായിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ ഭാഗമായിരുന്ന ധനമന്ത്രി തോമസ് ഐസകും സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനും ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ബിജെപി നേതാവിന്റെ വീട്ടിൽ അത്താഴവിരുന്നിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് ക്യാമ്പ് ആണ് പുറത്തുവിട്ടിരുന്നത്. ഇത് വലിയ കോളിളക്കം സൃഷ്ടിക്കുന്നത് ആയിരുന്നു. കേരളത്തിൽ ഉടനീളം സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര പ്രകടിപ്പിക്കുന്നതായിരുന്നു അത്താഴവിരുന്നെന്ന് യുഡിഎഫ് തുറന്നടിച്ചിരുന്നു. എന്നാൽ യുഡിഎഫ് ക്യാമ്പയിനുകളെ തകർത്തെറിഞ്ഞ് മണ്ഡലത്തിൽ എൽഡിഎഫ് ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.
പാർട്ടി നേതാക്കളെ മത്സരത്തിന് ഇറക്കിയാൽ വിജയം നേടുവാൻ കഴിയില്ലെന്ന് ധാരണയിലാണ് വൈപ്പിനിലെയും എറണാകുളത്തെയും കോൺഗ്രസ് നേതൃത്വങ്ങൾ. രാഷ്ട്രീയക്കാർക്ക് അപ്പുറത്തേക്ക് വൈപ്പിൻ ജനതയെ അറിയുന്ന ജനകീയ മുഖങ്ങളെയാണ് യുഡിഎഫും കോൺഗ്രസ്സും നോക്കുന്നത്. വൈപ്പിനിൽ ജനിച്ചു വളർന്ന വൈപ്പിൻ ജനതയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ള നടൻ സലിംകുമാർ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആയെക്കാമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. എല്ലാക്കാലത്തും കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന കലാകാരനാണ് നടൻ സലിംകുമാർ. പ്രതിസന്ധികളുടെ ഘട്ടത്തിലും പാർട്ടിയെ തള്ളിപ്പറയുവാൻ സലിംകുമാർ തയ്യാറായിട്ടില്ല. പല കോൺഗ്രസ് വേദികളിലും സജീവ സാന്നിധ്യവും ആയിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം കോൺഗ്രസിന്റെ സാംസ്കാരിക കൂട്ടായ്മയായ സംസ്കാരിക സാഹിതിയിലും അദ്ദേഹം അംഗത്വം സ്വീകരിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് പറയപ്പെടുന്നു. സലിംകുമാറിനെ പോലെ ഒരാൾ സ്ഥാനാർത്ഥിയായി വന്നാൽ സ്ഥാനാർത്ഥി മോഹവുമായി കാത്തിരിക്കുന്ന മറ്റു കോൺഗ്രസുകാർക്ക് അനിഷ്ടം ഉണ്ടാകുമെങ്കിലും ആരും എതിരായി പ്രവർത്തിക്കുമെന്ന് നേതൃത്വം കരുതുന്നില്ല. അങ്ങനെ വരുമ്പോൾ സലിംകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു




