മലയാളത്തിലെ മുൻനിര വാർത്താ ചാനലുകളിൽ എല്ലാകാലത്തും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. എന്നാൽ സമീപകാലത്ത് റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റ് ന്യൂസ് കാലാകാലങ്ങളായി പിന്തുടർന്ന ഒന്നാം സ്ഥാനം അട്ടിമറിയിലൂടെ നേടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി ബാർക്ക് റേറ്റിംഗ് കണക്കുകൾ പുറത്തു വരുമ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത് റിപ്പോർട്ടർ ടിവി ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് റിപ്പോർട്ടറിനെ വീഴ്ത്തുവാൻ സർജിക്കൽ സ്ട്രൈക്കുമായി രംഗത്ത് വന്നിരിക്കുന്നത്.
നികേഷ് കുമാർ വിട്ട ശേഷം റിപ്പോർട്ടർ ചാനലിൻ്റെ പ്രധാന മുഖങ്ങളിലൊന്നും നട്ടെല്ലും ആയി മാറിയ ഉണ്ണി ബാലകൃഷ്ണനെ സ്വന്തം പാളയത്തിലേക്ക് എത്തിച്ചു കൊണ്ടാണ് ചാനൽ യുദ്ധത്തിൽ ഏഷ്യാനെറ്റ് മേൽക്കൈ പിടിക്കാൻ ഒരുങ്ങുന്നത്. ചാനലിന് വിശ്വാസ്യത ഇല്ലെന്ന് പലകോണിൽ നിന്ന് ആക്ഷേപങ്ങൾ ഉയരുമ്പോൾ, ‘റിപ്പോർട്ടർ’ മുന്നോട്ട് വയ്ക്കുന്ന തുറുപ്പു ചീട്ട് ആയിരുന്നു ഉണ്ണി ബാലകൃഷ്ണൻ. ചാനലിലെ അരുൺകുമാർ ഉൾപ്പെടെയുള്ള മറ്റെല്ലാ ജേർണലിസ്റ്റുകളും വലിയതോതിലുള്ള വിമർശനങ്ങൾക്ക് ഇരയായപ്പോഴും ഉണ്ണി ബാലകൃഷ്ണന് മാത്രമാണ് പൊതുസമൂഹം അല്പമെങ്കിലും സ്വീകാര്യത നൽകിയിട്ടുള്ളത്.
പൊതുവേ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും റിപ്പോർട്ടർ ചാനലിനോട് അത്ര നല്ല ബന്ധമല്ല ഉള്ളത്. കോൺഗ്രസ് പാർട്ടി പൂർണ്ണമായും ചാനൽ ബഹിഷ്കരിച്ച നിലയിലാണ്. സിപിഎമ്മിന് ബിജെപിക്കും ചാനലിനോടുള്ള സമീപനവും എല്ലാവർക്കും അറിയുന്നതാണ്. ഈ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും ചാനലിൽ പിന്നെയും താല്പര്യമുണ്ടായിരുന്ന ഏക വ്യക്തി ഉണ്ണി ബാലകൃഷ്ണൻ ആയിരുന്നു.
ഉണ്ണി റിപ്പോർട്ടർ വിടുന്നതോടെ ചാനലിന് ഉണ്ടായേക്കാവുന്ന പ്രതിസന്ധി ചെറുതല്ല. കഴിഞ്ഞദിവസം പുറത്തുവന്ന ടെലിവിഷൻ റേറ്റിങ് ചാർട്ടിൽ 105.69 പോയിൻ്റ് നേടി റിപ്പോർട്ടർ ടിവി ഒന്നാമത് എത്തിയപ്പോൾ 98 പോയിൻ്റുമായി ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തായി. കഴിഞ്ഞയാഴ്ചത്തെ റേറ്റിങ്ങിൽ റിപ്പോർട്ടർ 97.71ഉം ഏഷ്യാനെറ്റ് 92.21 പോയിൻ്റുമാണ് നേടിയത്. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ഒന്നാം സ്ഥാനം നിലനിർത്തിയെന്ന് മാത്രമല്ല, നേരിയ തോതിലെങ്കിലും നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് നിർണായക കൂടുമാറ്റം ഉണ്ടായിരിക്കുന്നത്.ഏഷ്യാനെറ്റിലെ ആദ്യകാല ജേർണലിസ്റ്റുകളിൽ ഒരാളായിരുന്ന ഉണ്ണി ബാലകൃഷ്ണൻ ഡൽഹി റിപ്പോർട്ടറും ബ്യൂറോ ചീഫും ആയിട്ടാണ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായത്. പിന്നീട് നേതൃനിരയിൽ ചിലരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഏഷ്യാനെറ്റ് വിട്ട അദ്ദേഹം മാതൃഭൂമിയിലും, യൂടോക് എന്ന ഓൺലൈൻ ചാനലിലും പ്രവർത്തിച്ച ശേഷമാണ് റിപ്പോർട്ടർ ചാനലിൽ എത്തിയത്.
ഉണ്ണിയുടെ ചാനൽ കൂടുമാറ്റത്തെ റിപ്പോർട്ടർ ചാനലും ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അതേസമയം ഏഷ്യാനെറ്റ് ഉണ്ണിയുടെ പ്രവേശനത്തെ സുവർണ്ണ അവസരമായിട്ടാണ് കാണുന്നത്. റിപ്പോർട്ടർ ചാനലിനെതിരെ പൊതുസമൂഹത്തിൽ ഒട്ടേറെ എതിർ അഭിപ്രായങ്ങൾ നിലനിൽക്കുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ഏഷ്യാനെറ്റ് കരുതുന്നു.
അതേസമയം, ബാർക്ക് റേറ്റിങ്ങിൽ ഒന്നാമതെത്തുവാൻ റിപ്പോർട്ടർ ചാനൽ പണം വാരി എറിഞ്ഞു എന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം. കേരള വിഷൻ മുഖാന്തരം ടിവി കാണുന്ന വീടുകളിൽ റിമോട്ടിൽ ഏത് സ്വിച്ചിൽ അമർത്തിയാലും റിപ്പോർട്ടർ ചാനൽ ആണ് തുറന്നു വരുന്നത്. കോടികൾ മുടക്കിയാണ് ഇത്തരമൊരു സംവിധാനം റിപ്പോർട്ടർ നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ കോൺഗ്രസ് പാർട്ടി റിപ്പോർട്ടർ ചാനലിനെ ബഹിഷ്കരിക്കുകയാണ്. പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു മാധ്യമ സ്ഥാപനത്തെ ബഹിഷ്കരിക്കുന്നത്.
കോൺഗ്രസ് റിപ്പോർട്ടുമായി ഇടയുന്നത് മാസങ്ങൾക്ക് മുമ്പാണ്. കൃത്യമായി പറഞ്ഞാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതൽ ചാനലുമായുള്ള എല്ലാത്തരം ബന്ധവും കോൺഗ്രസ് ഉപേക്ഷിച്ചിരുന്നു. കോൺഗ്രസിന്റെ പ്രതിനിധികൾ ഒന്നും തന്നെ ചർച്ചകളിൽ അടക്കം റിപ്പോർട്ടർ ചാനലുമായി സഹകരിക്കുന്നില്ല. പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ബഹിഷ്കരണം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരുന്നത്.
ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ അന്ന് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടും പാർട്ടിയെ വെല്ലുവിളിക്കുന്ന സമീപനമാണ് ചാനൽ സ്വീകരിച്ചത്.
പാതിവില സ്കൂട്ടർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന തരത്തിൽ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ്. ബിജെപി നേതാവിനെ വട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട എതിർപ്പ് ചാനലിനോട് ബിജെപി നേതാക്കൾക്ക് ഉണ്ട്. ശോഭാ സുരേന്ദ്രനും ചാനലുമായി നേരിട്ടുള്ള യുദ്ധത്തിലാണ്.
സിപിഎം നേതാക്കൾക്കും ചാനലിനോടുള്ള സമീപനം ഏതാണ്ട് ഇതൊക്കെ തന്നെയാണ്. എന്നാൽ, ഏഷ്യാനെറ്റ് ഉടമകളിൽ ഒരാൾ രാജിവ് ചന്ദ്രശേഖർ ആണെന്ന് പറയുമ്പോഴും അവർ അത്തരത്തിലുള്ള പക്ഷം പിടിച്ചുകൊണ്ടുള്ള പ്രവർത്തനമൊന്നും നടത്തുന്നില്ല. അത് ഏഷ്യാനെറ്റ് ഗുണകരമായി മാറുകയും ചെയ്യുന്നുണ്ട്. ഏതായാലും റിപ്പോർട്ടർ ചാനലിന് ഒന്നാംസ്ഥാനം നൽകിക്കൊണ്ടുള്ള ബാർക്ക് റേറ്റിങ്ങുകളിൽ പൊതുവേ എല്ലാവരും പലതരത്തിലുള്ള സംശയങ്ങളാണ് പ്രകടിപ്പിക്കുന്നത്.






