കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പുവരെയുള്ള പ്രവൃത്തി ഉദ്ഘാടനത്തെച്ചൊല്ലി വിവാദം.
കോഴിക്കോട് എംപി എം.കെ. രാഘവനെ തിങ്കളാഴ്ച നടക്കുന്ന ഉദ്‌ഘാടനത്തിൽ ഉൾപ്പെടുത്താത്തതിനെ ചൊല്ലിയാണ് രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുന്നത്. പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലായെന്ന് എം പി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുവന്ന വീഴ്ചയാണെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷേ, തന്നെ ഒഴിവാക്കിയതിന്റെ ന്യായമെന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് എംപി പറഞ്ഞു.
യുഡിഎഫ് നേതാക്കളെയും കൗണ്‍സിലര്‍മാരെയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗത്ത് മണ്ഡലത്തിന്റെ എംഎല്‍എ അഹമ്മദ് ദേവര്‍കോവിലുമുണ്ട്. എന്നിട്ടും തന്നെ ക്ഷണിക്കാതിരുന്നതിന്റെ ഔചിത്യമെന്താണെന്ന് മനസ്സിലായിട്ടില്ല. ഈ റോഡിന്റെ ആവശ്യങ്ങൾക്ക് മുന്നിട്ടിറങ്ങിയ വ്യക്തിയായ എന്നെ ഒഴിവാക്കിയതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. എന്ത് അയിത്തമാണ് തന്നോടുള്ളത്. ഓടുപൊളിച്ചുവന്നതല്ലെന്നും എംപി പറഞ്ഞു. എം.കെ. രാഘവനെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനാല്‍ കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്നറിയിച്ചിരുന്നു.
Content: Work inauguration; MK Raghavan MP expresses resentment towards Minister Muhammed Riyaz






