പ്രകാശ് ബാബു സി
സത്യത്തിൽ ഈ ഉപതെരഞ്ഞെടുപ്പ് എന്തിനായിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി കഴിയാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ അൻവർ സ്വന്തം മുന്നണിയുടെ പിതൃസ്ഥാനത്തെന്ന് നാഴികക്ക് നാൽപ്പത് വട്ടം ആണയിട്ടിരുന്ന നേതാവിനെ തള്ളി പറഞ്ഞുകൊണ്ട്, പിണറായിസം കേരളത്തിൽ നിന്ന് കെട്ട് കെട്ടിക്കുമെന്ന് നാടൊട്ടുക്കും കൊട്ടിഘോഷിച്ചു കൊണ്ട് നിലവിലുണ്ടായിരുന്ന നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു കൊണ്ട് വീണ്ടും അതേ സ്ഥാനം കൈയ്യേൽക്കാൻ മൽസരിക്കുന്നതെന്തിന്?.
അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമ സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് വരെ നിയമസഭയിൽ പിണറായിസത്തിനെതിരെ പോരാടാനുള്ള അവസരം കളഞ്ഞു കുളിച്ചു കൊണ്ട് ഒരു ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയിലെത്തി തൻ്റെ മൂർച്ച കുറഞ്ഞ പല്ലിനും, നഖത്തിനും കൂടുതൽ മൂർച്ചയേറ്റാമെന്ന അൻവറിൻ്റെ സ്വപ്നം ഇന്നത്തെ തെരഞ്ഞെടുപ്പിലൂടെ പൂവണിയുമോ?. അഥവാ അൻവർ ജയിച്ചാൽ ഒരേകാംഗ പോരാളിയായി നിയമ സഭയിലെ പിൻ ബെഞ്ചിലിരുന്നു തൻ്റെ ബന്ധ ശത്രുവായ വി.ഡി. സതീശനോടൊപ്പം പിണറായിക്കെതിരെ ശബ്ദിക്കാൻ വീണ്ടും രംഗത്തിറങ്ങുമോ? ഈ ചോദ്യങ്ങളുടെ ഉത്തരത്തേക്കാൾ രാഷ്ടിയ കേരളം ഉറ്റു നോക്കുന്നത് പി വി അൻവറെന്ന മുൻ നിലമ്പൂർ എം എൽ.എ യുടെ ഇനിയങ്ങോട്ടുള്ള രാഷ്ട്രിയ നാളുകളെക്കുറിച്ചാണ്.
അൻവറെ സംബന്ധിച്ചിടത്തോളം , ഈ തെരഞ്ഞെടുപ്പ് അദ്ദേഹത്തിൻ്റെ നിലനിൽപിൻ്റെതു കൂടിയാണ്. യു.ഡി.എഫിൽ ചേക്കേറുകയെന്ന ലക്ഷ്യം വി.ഡി. സതീശാദികൾ പൊളിച്ചു കൊടുത്തതോടെ അദ്ദേഹത്തിൻ്റെ ശത്രുനിര മൂന്ന് പേരിലേക്ക് നീണ്ടു. പിണറായിയെന്ന പ്രഖ്യാപിത ശത്രുവിന് പുറമേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, പണ്ടേ കണ്ടാൽ തിരിഞ്ഞു നിൽക്കുന്ന ആര്യാടൻ ഷൗക്കത്തും അദ്ദേഹത്തിൻ്റെ ശത്രുനിരക്ക് ആക്കം കൂട്ടി.
തനിക്കാക്കി വെടക്കാക്കുകയെന്ന മലബാർ നാടൻ ശൈലിയിൽ സതീശനും, കോൺഗ്രസ്സിലെ ചില നേതാക്കളും രഹസ്യമായി അൻവറിനെതിരെ കളിച്ച കളികളൊന്നും മനസ്സിലാക്കാൻ പാവം അൻവറിന് കഴിഞ്ഞില്ല. അൻവർ നിർദ്ദേശിക്കുന്ന വ്യക്തിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കി നിലമ്പൂരിലെ ഗോഡ് ഫാദർ ഞാനായിരിക്കുമെന്ന സ്വപ്നം നോമിനേഷൻ നൽകുന്ന ദിവസം വരെ അൻവർ സ്വപ്നം കണ്ടിരുന്നു.
, ഇന്ദിരാ – കരുണാകരൻ എന്നീ നേതാക്കളോട് അടുത്ത ബന്ധം പുലർത്തിയ കോൺഗ്രസ്സിലെ പഴയ ഐ വിഭാഗത്തിൻ്റെ നേതാവായിരുന്നു പി.വി. അൻവർ. ലീഡറുടെ വിശ്വസ്തൻ, ലീഡർ കോൺഗ്രസ്സ് വിട്ടപ്പോൾ കൂടെ അൻവറുമുണ്ടായിരുന്നു. ലീഡറുടെ രാഷ്ട്രിയ കളരിയിൽ രാഷ്ട്രീയം പഠിച്ച പി വി അൻവറിന് ചുവടുകൾ പിഴച്ചത് എവിടെയൊക്കെയാണ്. തെരഞ്ഞെടുപ്പ് ഇന്ന് കഴിയും, ലീഡറുടെ പഴയ ശിഷ്യൻമാരിൽ പ്രമുഖനായ കെ.സി. വേണു ഗോപാലാണ് ഇന്ന് ഇന്ത്യയിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിലെ നാലാമൻ, ലീഡറുമൊത്തുള്ള നാളുകളിൽ അൻവറോടൊപ്പം ഡി.ഐ.സി.യിൽ പോയിട്ടില്ലാത്ത പഴയ അൻവറിൻ്റെ നൻപൻ.
എന്തും തുറന്നു പറയുന്ന അൻവർ അദ്ദേഹത്തെയും നന്നായി വെറുപ്പിച്ചു. ഒടുവിൽ കോഴിക്കോട് വെച്ചു നേരിൽ കാണാനുള്ള ആഗ്രഹം പോലും തിരസ്കരിച്ചു കൊണ്ട് വേണുവും അൻവറിൻ്റെ കഷ്ടകാലത്തിൽ തീ കോരിയിട്ടു ചോദ്യമിതാണ്? ഇപ്പോൾ അൻവറിൻ്റെ പ്രഖ്യാപിത ശത്രു ശരിക്കും ആരായിരിക്കാം. നാഴികക്ക് നാൽപ്പത് വട്ടം പിണറായിസം അവസാനിപ്പിക്കുമെന്ന് വലിയ വായയിൽ വിളിച്ചു കൂവുന്ന പഴയ പിതൃസ്ഥാനിയൻ -പിണറായിയാണോ?
ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ ഘടക കക്ഷിയായി , നിലമ്പൂരിൽ തൻ്റെ സ്ഥാനാർത്ഥിയായ വി.എസ്. ജോയിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു യു.ഡി.എഫിൻ്റെ മലപ്പുറത്തെ ഗോഡ്ഫാദറന്ന പട്ടം ചാർത്തി കിട്ടാനുള്ള അവസരങ്ങൾ തന്നിൽ നിന്നും തട്ടിതെറിപ്പിച്ച വി.ഡി. സതീശനോ? എന്തായാലും രാഷ്ട്രീയ നഷ്ടം അൻവറിന് തന്നെയാണ്, ഇനിയും കേരള രാഷ്ട്രിയത്തിൽ തുടരണമെങ്കിൽ കേരളത്തിൽ ഏതെങ്കിലുമൊരു ശക്തമായ മുന്നണിയുടെ ഭാഗമാകാതെ തരമില്ലെന്ന് ലീഡറുടെ ശിഷ്യന് ആരെങ്കിലും ഓതി കൊടുക്കേണ്ടതില്ല.
പണ്ട് എറണാകുളം ഉപതെരഞ്ഞെടപ്പ് കാലത്ത് അൻവറിൻ്റെ പ്രിയ നേതാവ് വാർത്താ ചാനലുകാരോട് പറഞ്ഞതിങ്ങനെയായിരുന്നു. ഇനി എല്ലാവരും പോയി വീട്ടിലിരുന്നു ടെലിവിഷൻ കാണു. അൻവറിൻ്റെ ശക്തിയെത്രയെന്ന് യു.ഡി.എഫ് ക്കാർക്ക് മനസ്സിലാക്കി കൊടുക്കാൻ അൻവർ തൻ്റെ അനുയായികളോട് ഇനി എല്ലാവരും വീട്ടിൽ ചെന്നു അരിവാളെടുത്തു തൊടിയിലെ കള വ്യത്തിയാക്കു എന്ന് പറയുമോ? തെളിച്ചു പറഞ്ഞാൽ ചെകുത്താനും കടലിനുമിടയിലുള്ള അൻവർ ഇവരിലാരെ സ്വയം വരിക്കുക്കുമെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയങ്ങോട്ടുള്ള അദ്ദേഹത്തിൻ്റെ രാഷ്ട്രിയ മലയിറക്കം.



