പത്തനംതിട്ട: കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലാക്കി. പത്തനംതിട്ട ആങ്ങമൂഴിയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ആങ്ങമൂഴി സ്വദേശി സോമനെയാണ് വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയത്. അടുത്ത ബന്ധുവായ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സുമേഷ് സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചുവെന്നാണ് ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയത്.
ആരോപണം സുമേഷ് ആങ്ങമൂഴി നിഷേധിച്ചു. കൃത്യമായ ചികിത്സ നൽകിയിരുന്നുവെന്നും ആശുപത്രിയിൽ പോകാൻ സോമനാണ് തയാറാകാത്തത് എന്നാണ് സുമേഷിന്റെ വാദം. സ്വത്ത് തിരികെ നൽകാൻ തയാറാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു. പൊലീസ് ഈ വിഷയത്തിൽ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുക്കണമെന്നും സുമേഷ് സ്വത്ത് തിരികെ എഴുതി കൊടുക്കണമെന്നും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് പറഞ്ഞു. രണ്ട് കാലും പുഴുവരിച്ച് പട്ടിണിയിലാണ് സോമൻ കഴിഞ്ഞിരുന്നത്.
സോമന് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് സുമേഷിനോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിൽ വിവരം അറിയിച്ചത് അനുസരിച്ച് അവരും സുമേഷുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടാകാത്ത അവസ്ഥയിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തി സോമനെ കോന്നി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.






