തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ലീവ് സറണ്ടർ വെട്ടി യുഡിഎഫ് സർക്കാർ. ഇനി പുറപ്പെടുവിക്കുന്ന പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ 2026 ജൂൺ ഒന്ന് മുതലുള്ള ഇൗ സാമ്പത്തിക വർഷത്തെ ആർജിത അവധിയുടെ പീരിയോഡിക്കൽ സറണ്ടർ അനുവദിക്കാൻ പാടുള്ളൂ എന്നാണ് ധനവകുപ്പിന്റെ കർശന നിർദേശം.
മാർച്ച് 15ലെ ഉത്തരവ് പ്രകാരം 2026-27 സാമ്പത്തിക വർഷത്തെ ആർജിത അവധിയുടെ പീരിയോഡിക്കൽ സറണ്ടർ ചില നിയന്ത്രണങ്ങളോടെ അനുവദിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ തുടങ്ങി സംസ്ഥാന സർക്കാർ രൂപീകരിച്ചതോ നിയന്ത്രിക്കുന്നതോ ആയ എല്ലാ സ്ഥാപനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.
നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് എല്ലാ സ്ഥാപന, വകുപ്പ് മേധാവികളും, ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്‌സിങ് ഓഫീസർമാരും (ഡിഡിഒ), ട്രഷറി ഓഫീസർമാരും ഉറപ്പാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.





