വടക്കൻ കശ്മീരിലെ തിരിച്ചറിയാൻ കഴിയാത്ത 4056 കുഴിമാടങ്ങളിൽ തൊണ്ണൂറ് ശതമാനവും ഭീകരരുടേതാണെന്ന് പഠന റിപ്പോർട്ട്. സേവ് യൂത്ത് സേവ് ഫ്യൂച്ചർ ഫൗണ്ടേഷൻ എന്ന കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ നടത്തിയ അൺറാവലിങ് ദ ട്രൂത്ത്: എ ക്രിട്ടിക്കൽ സ്റ്റഡി ഒഫ് അൺമാർക്ക്ഡ് ആൻഡ് അൺഐഡന്റിഫൈഡ് ഗ്രേവ്സ് ഇൻ കശ്മീർ വാലി പഠനത്തിലാണ് വ്യക്തമാക്കുന്നത്. വജാഹദ് ഫാറൂഖ് ഭട്ട്, സാഹിദ് സുൽത്താൻ, ഇർഷാദ് അഹമ്മദ് ഭട്ട്, അനിഖ നാസിർ, മുദ്ദാസിർ അഹമ്മദ് ദർ, ഷാബിർ അഹമ്മദ് എന്നിവർ നയിച്ച ഗവേഷകർ 373ഓളം ശ്മശാനങ്ങളിൽ നേരിട്ട് നടത്തിയ അന്വേഷണങ്ങളാണ് റിപ്പോർട്ടിന്റെ അടിസ്ഥാനം. അതിർത്തി ജില്ലകളായ വടക്കൻ കശ്മീരിലുള്ള ബാരാമുള്ള, കുപ്പ്വാര, ബന്ദിപോര എന്നിവിടങ്ങളിലും സെൻട്രൽ കശ്മീരിലെ ഗന്ദേർബാലിലുമാണ് ഇവർ പഠനം നടത്തിയത്.
ജനങ്ങൾ ഫണ്ട് ചെയ്യുന്ന ഈ സംഘടന അവരുടെ ഉദ്യമം ആരംഭിച്ചത് 2018ലാണ്. 2024ൽ ഗ്രൗണ്ട് വർക്കുകൾ പൂർത്തിയാക്കി. ഇതിന് ശേഷം വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യാനായി ഇതിന്റെ റിപ്പോർട്ടുകൾ തയ്യാറാക്കുകയാണ് അവർ ചെയ്തത്. കശ്മീർ താഴ്വരയിൽ സംഘർഷം സൃഷ്ടിക്കാൻ അതിർത്തി കടന്നെത്തുന്ന അനാവശ്യ വ്യാഖ്യാനങ്ങളെ എതിർക്കാൻ കഴിയുന്ന കൃത്യമായ തെളിവുകളാണ് പഠനത്തിലുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയവരിലൊരാളായ വാജാഹത്ത് ഫാറൂഖ് പറയുന്നു. ജിപിഎസ് ടാഗിങ്, ഫോട്ടോഗ്രാഫിക്ക് ഡോക്യുമെൻ്റേഷൻ, നേരിട്ടുള്ള വെളിപ്പെടുത്തലുകൾ, ഔദ്യോഗിക രേഖകളുടെ പരിശോധന എന്നീ രീതികളിലൂടെയാണ് കൃത്യമായി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.






