കോഴിക്കോട്: കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിൽ (കെഎംഎസ്‌സിഎൽ) കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന നിലയ്ക്ക് മരുന്ന് വാങ്ങൽ നടപടികൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര കമ്പനിയുമായി നടത്തിയ ഒറ്റ കരാറിൽ മാത്രം 2.30 കോടി രൂപയുടെ നഷ്ടമാണ് കെഎംഎസ്‌സിഎൽ ഏറ്റുവാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.
അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന “അവിബാക്ടം എന്ന ഇൻജക്‌ഷൻ വൈലിന് കെഎംഎസ്‌സിഎൽ 3205 രൂപ നൽകിയപ്പോൾ തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ അതേ മരുന്ന് 475 രൂപയ്ക്ക്, തൊട്ടടുത്തുള്ള എസ്‌എടി ആശുപത്രിയുടെ പേയിംഗ് കൗണ്ടർ 600 രൂപയ്ക്ക് വാങ്ങുകയാണ്. 8681 വയൽ മരുന്നു കെഎംഎസ്‌സിഎൽ ഏറ്റുവാങ്ങിയതിനാൽ ശരാശരി 2.30 കോടിയുടെ അധിക ചെലവാണ് സർക്കാരിന് ഉണ്ടായത്. ഇത് ആദ്യമായും ഒറ്റപ്പെട്ട സംഭവവുമല്ല. ഇൻസുലിൻ ഉയർന്ന നിരക്കിൽ വാങ്ങിയതിലൂടെ 17 കോടിയുടെ നഷ്ടം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു മരുന്നുകളിലും സമാനമായ ധനദോഷം നടന്നതായി വിവരങ്ങൾ പുറത്തു വരുന്നത്.
2024 ഡിസംബറിൽ കെഎംഎസ്‌സിഎൽ നടത്തിയ ടെൻഡറിൽ, ഫൈസർ കമ്പനിക്ക് 2.78 കോടിയുടെ കരാർ നൽകുകയായിരുന്നു. 3205 രൂപയുടെ നിരക്കിൽ മരുന്നു വിൽപ്പനയ്ക്ക് ഫൈസറുമായി ഉടമ്പടി ഒപ്പിട്ടിരുന്നു. ഇതേ മരുന്നു 270 രൂപയ്ക്ക് നൽകാമെന്ന് മാലിക് ലൈഫ് സയൻസസ് എന്ന കമ്പനി ബിഡ് നൽകിയിരുന്നുവെങ്കിലും, “മൂന്നു വർഷത്തെ വിപണി പരിചയം ഇല്ല” എന്ന പേരിൽ അതിനെ നിരസിച്ചു. മുന്‍വർഷം വരെ ഫൈസറിന് പേറ്റന്റ് ഉണ്ടായിരുന്ന മരുന്നാണ് അവിബാക്ടം. 2023ൽ പേറ്റന്റ് കാലാവധി അവസാനിച്ചതോടെ കുറഞ്ഞ വിലയിൽ ആറ് പുതിയ കമ്പനികൾ ഉൽപാദനം തുടങ്ങി. ഇവയ്ക്ക് വിപണി പരിചയം കുറഞ്ഞതിനാൽ കെഎംഎസ്‌സിഎല്ലിന്റെ ടെൻഡർ മാനദണ്ഡങ്ങൾക്കും പുറത്ത് ആവുന്നു. എന്നാല്‍ ഈ പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്യാതെ പഴയ വ്യവസ്ഥകൾ തുടരുകയാണെന്ന് വിമർശനമുണ്ട്.




