തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വരെ വിവിധയിടങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (അക്ടോബർ 10) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമായിരിക്കും. മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ ന്യൂനമർദ്ദം നിലനിൽക്കുന്ന മുന്നറിയിപ്പുകൾ നിലവിൽ വന്നത്. ഇത് അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ദുർബലമാകാനാണ് സാധ്യത. കന്യാകുമാരി മേഖലയിലും സമീപ പ്രദേശങ്ങളിലും 1.5 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 10-ഓടെ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാനിടയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇടിയോടൊപ്പം നേരിയ മുതൽ ഇടത്തരം വരെ മഴയ്ക്ക് സാധ്യതയുണ്ട്. ചില ഒറ്റപ്പെട്ട ഭാഗങ്ങളിൽ ശക്തമായ മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുമുണ്ട്.




