സാവോ പോളോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ലഹരിമാഫിയയ്‌ക്കെതിരായ പൊലീസ്–സൈനിക സംയുക്ത റെയ്ഡിൽ മരണസംഖ്യ 132 ആയി ഉയർന്നു. നഗരത്തിലെ ലഹരിമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന കൊമാൻഡോ വെർമെലോ സംഘത്തെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ റെയ്‌ഡായിരുന്നു ഇത്.
റിയോയിലെ പെൻഹയിലുൾപ്പെടെ നിരത്തുകൾ മൃതദേഹങ്ങളെക്കൊണ്ടു നിറഞ്ഞു. തെരുവുകൾ മൃതദേഹങ്ങളാൽ നിറഞ്ഞുകിടക്കുകയും, വെടിയേറ്റ് വീണ യുവാക്കളുടെയും, കുത്തേറ്റ് കൊല്ലപ്പെട്ടവരുടെയും മൃതദേഹങ്ങൾ കെട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്. ആക്രമണത്തിന്റെ ക്രൂരതയും വ്യാപ്തിയും രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിന് കാരണമായി.
പൊലീസും ഹെലികോപ്റ്ററുകൾ വഴി എത്തിയ സൈനികരും ഉൾപ്പെടെ ഏകദേശം 2,500 ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പുലർച്ചെ റെയ്ഡ് നടത്തിയത്. സംഘത്തിന്റെ ശക്തികേന്ദ്രങ്ങളായ പാവപ്പെട്ട പ്രദേശങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നു. മനുഷ്യാവകാശ സംഘടനകൾ ഈ നീക്കം ‘അനുപാതം തെറ്റിയ ശക്തിപ്രയോഗം’ എന്ന് വിലയിരുത്തിയിട്ടുണ്ട്.
ലോകനേതാക്കൾ പങ്കെടുക്കുന്ന കോപ് 30 കാലാവസ്ഥാ ഉച്ചകോടിയ്ക്കും, ബ്രിട്ടീഷ് രാജകുമാരൻ വില്യം ആതിഥ്യം വഹിക്കുന്ന എർത്‌ഷോട്ട് അവാർഡ് ചടങ്ങിനും റിയോ ഡി ജനീറോ വേദിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ വ്യാപക സൈനിക നടപടി നടപ്പിലായത്.
ആഗോള ശ്രദ്ധ റിയോയിൽ കേന്ദ്രീകരിക്കുന്ന സമയത്ത് നടന്ന ഈ കൂട്ടക്കുരുതി, ബ്രസീൽ സർക്കാരിന്റെ സുരക്ഷാ നയങ്ങളെയും മനുഷ്യാവകാശ സമീപനങ്ങളെയും ചുറ്റിപറ്റി കടുത്ത വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.




