വാഷിങ്‌ടൺ: പുതു ജീവിതം സ്വപ്‌നം കണ്ട് അമേരിക്കയിലേക്ക് കുടിയേറിയവർക്ക് കുറച്ചുനാളുകളായി അത്ര ശുഭകരമായ വാർത്തയല്ല വരുന്നത്. എച്ച് 1 ബി വിസാ ഫീസ് ഉയർത്തിയതടക്കം നിരവധി പരിഷ്‌കരണങ്ങളാണ് ഡോണൾഡ് ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്.
അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ പുതിയ മാറ്റവുമായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി മുന്നോട്ട് വന്നിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകളുടെ (EAD- Employment Authorisation Documents) ഓട്ടോമാറ്റിക് പുതുക്കൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) അവസാനിപ്പിച്ചു കൊണ്ടുള്ള പരിഷ്‌കാരമാണ് പുതിയതായി വന്നിരിക്കുന്നത്.
ഈ പുതിയ നിയമം യുഎസിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുന്നത്. പ്രത്യേകിച്ച് ഐടി മേഖലയിലും മറ്റ് വൈദഗ്ധ്യമുള്ള മേഖലയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ തൊഴിലാളികൾക്കാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക.
നവംബർ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഇന്നുമുതൽ ഇഎഡി പുതുക്കാൻ അപേക്ഷിക്കുന്നവർക്ക് ഇനി ഓട്ടോമാറ്റിക് ആയി പെർമിറ്റ് നീട്ടിക്കിട്ടില്ല. അതുകൊണ്ട് തന്നെ അപേക്ഷകർക്ക് പെർമ്മിറ്റ് പുതുക്കി ലഭിക്കുന്നത് വരെ ജോലി നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്.
പുതുക്കൽ വൈകിയാൽ ഒരു ഇടവേളക്കെങ്കിലും ജോലി നിർത്തേണ്ടി വരും. വിദേശികളുടെ പശ്ചാത്തലവും സുരക്ഷയും കൂടുതൽ കൃത്യമായി പരിശോധിക്കാൻ വേണ്ടിയാണ് ഈ മാറ്റം കൊണ്ടുവന്നതെന്നാണ് വിവരം. യുഎസിൽ ജോലി ചെയ്യുന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക പദവിയാണെന്നാണ് USCIS മേധാവിയുടെ പ്രസ്താവന.
മുൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകാലത്ത്, പെർമിറ്റ് കാലഹരണപ്പെട്ടാലും പുതുക്കലിനായി അപേക്ഷിച്ചിരുന്നുവെങ്കിൽ തൊഴിലാളികൾക്ക് ജോലിയിൽ തുടരാൻ അനുവദമുണ്ടായിരുന്നു. എന്നാൽ ഇനിമുതൽ ആ സൗകര്യം ഉണ്ടാകില്ല. ഇത് ബാധിക്കുന്നത് ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങളെയാണ്. രാജ്യത്ത് ഓരോ വർഷവും ഏകദേശം 4,50,000 പേർ ഇഎഡി പുതുക്കലിന് അപേക്ഷിക്കുന്നുവെന്നാണ് കണക്കുകൾ. അവരിൽ വലിയൊരു വിഭാഗം ആളുകളും ഇന്ത്യക്കാരാണ്.
ഇതോടൊപ്പം, H-1B വിസാ സംവിധാനത്തിലും അടുത്തിടെ വലിയ മാറ്റമുണ്ടായി. വിദേശ തൊഴിലാളികൾക്കിടയിൽ ഏറ്റവും ആവശ്യമായ ഈ വിസയുടെ വാർഷിക അപേക്ഷാ ഫീസ് 1,00,000 ഡോളറായി ഉയർത്തിയിരുന്നു.
യുഎസിലെ H-1B വിസകളിൽ തൊഴിലിനായി എത്തുന്നതിൽ കൂടുതലും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരെ ആശ്രയിച്ചാണ് അമേരിക്കയിലെ ഭൂരിഭാഗം ടെക് കമ്പനികളും പ്രവർത്തിക്കുന്നത്.
ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള പൗരന്മാരല്ലാത്ത എല്ലാവരും രാജ്യത്ത് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ബയോമെട്രിക് ഫോട്ടോ നിർബന്ധമാക്കുന്ന പുതിയ അതിർത്തി നിയന്ത്രണവും പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎസിൽ ഓരോ വർഷവും 85,000 H-1B വിസകളാണ് നൽകുന്നത്. ഈ വർഷം അത് ഏറ്റവുമധികം കിട്ടിയത് ആമസോണിനാണ്. അതിന് പിന്നാലെ TCS, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ വലിയ കമ്പനികളുമുണ്ട്. യുഎസ്സിഐഎസ് കണക്കുകൾ പ്രകാരം, H-1B വിസയുള്ളവർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് കാലിഫോർണിയയിലാണ്.




