തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ ആത്മഹത്യ രാഷ്ട്രീയ സ്ഥാനാർത്ഥിത്വ നിഷേധത്തിൽ ഉണ്ടായ മാനസിക സമർദ്ദമൂലമെന്ന് പൂജപ്പുര പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തി. സഹോദരിയുടെ ഭർത്താവിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തത്.
ആനന്ദിന് കുടുംബത്തിലെ പ്രശ്നങ്ങളോ മറ്റ് വ്യക്തിപരമായ വിഷമങ്ങളോ ഇല്ലായിരുന്നെന്നും, കോർപ്പറേഷൻ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനാൽ അദ്ദേഹത്തിൽ വലിയ നിരാശ ഉണ്ടായിരുന്നെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. ഈ വിവരം അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആനന്ദ് സുഹൃത്തുകൾക്കയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചത്. കൂടാതെ ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച ബിജെപി ശിവസേന നേതാക്കളുടെ മൊഴിയും എടുക്കും. ആനന്ദ് ശബ്ദ സന്ദേശം അയച്ചവർ ഉൾപ്പെടെ ബന്ധപ്പെട്ടവരെല്ലാം പൊലീസ് ചോദ്യം ചെയ്യാനിരിക്കുകയാണ്.




