അഹമ്മദാബാദ്: വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് വധുവിനെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി. സാരിയെയും പണത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ ഭാവ്‌നഗറിലായിരുന്നു സംഭവം.
സോണി ഹിമ്മത് റഥോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളൊക്കെ പൂർത്തിയായ ശേഷമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇന്നലെയായിരുന്ന മുഖ്യ ചടങ്ങ് നടക്കേണ്ടിയിരുന്നത്.
വിവാഹത്തിന് ധരിക്കേണ്ട സാരിയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ദേഷ്യത്തിൽ സജൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സോണിയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് സോണിയുടെ വീട് തകർക്കുകയും ചെയ്തു.






