കോട്ടയം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് എമ്മിനും, പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിനും തദ്ദേശ തിരഞ്ഞെടുപ്പ് ബലപരീക്ഷണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യഥാർത്ഥ ശക്തി ആരെന്നു തെളിയിക്കാനുള്ള അവസരം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി എൽഡിഎഫിലെത്തിയ കേരള കോൺഗ്രസ് എം, മുന്നണിയുടെ ജയത്തിന് നൽകിയ സംഭാവന ചെറുതല്ല. സംസ്ഥാനത്തൊട്ടാകെ 950 സീറ്റിൽ മത്സരിച്ച് 451 സീറ്റിൽ വിജയിച്ചു.
എക്കാലത്തും യുഡിഎഫിനൊപ്പമായിരുന്ന പാലാ, ചങ്ങനാശ്ശേരി നഗരസഭകൾ എൽഡിഎഫ് പിടിച്ചെടുത്തു. പതിനൊന്നു ബ്ലോക്കുകളിൽ പത്തിലും ഭരണം നേടി. കോട്ടയം ജില്ലാപഞ്ചായത്തിലും ഭരണമുറപ്പിച്ചു.
എന്നാൽ യുഡിഎഫിൽ പ്രധാന ഘടകകക്ഷിയെന്ന പ്രസക്തി നിലനിർത്തുകയാണ് കേരള കോൺഗ്രസിന്റെ മുന്നിലുള്ള വെല്ലുവിളി.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനെ പരാജയപ്പെടുത്തി കോട്ടയം സീറ്റ് പിടിച്ചെടുത്തത് പാർട്ടിയുടെ നേട്ടമാണ്.
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ ബിൽ കൊണ്ടുവന്നത്, പട്ടയഭൂമിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സർക്കാർതീരുമാനം എന്നിവ നേട്ടമായി ഉയർത്തിക്കാട്ടിയാണ് കേരള കോൺഗ്രസ് എം വോട്ടുതേടുന്നത്. റബ്ബർ താങ്ങുവില 200 ആയി ഉയർത്തിയത് തങ്ങളുടെ സമ്മർദഫലമാണെന്നും പാർട്ടി വിശദീകരിക്കുന്നു.






