ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ മുൻ സോഫ്റ്റ്‌വെയർ എൻജിനീയർ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന തേജസ്വിനി (25) ആണ് മരിച്ചത്. കുറച്ച് നാളുകളായി തേജസ്വിനി അമ്മയ്ക്കൊപ്പം ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. ജൂലൈ 17ന് വീടുമായി ബന്ധപ്പെട്ട ആവശ്യത്തിനായി തേജസ്വിനിയും അമ്മയും മിയാപുരിലെത്തിയിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം ഇരുവരും വെവ്വേറെ മുറികളിൽ ഉറങ്ങാൻ പോയി.
പൊലീസ് പറയുന്നതനുസരിച്ച്, രാത്രിയിൽ തേജസ്വിനി അമ്മയുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം അടുത്തുള്ള ക്ഷേത്രത്തിലെത്തുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെയാണ് പൊലീസ് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയത്. യുവതിക്ക് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ ഒരു വിഗ്രഹം കാണാതായതായും റിപ്പോർട്ടുണ്ട്. വിഗ്രഹവുമായി തേജസ്വിനി കുളത്തിലേക്ക് പോയതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുളത്തിൽ വിഗ്രഹത്തിനായുള്ള തിരച്ചിലും തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


