പാലക്കാട്: പട്ടാമ്പിയിലെ അഴുക്കുചാലുകളിൽ മലിന ജലം കെട്ടിക്കിടക്കുന്നതിൻ്റെ ഫലമായി നഗരത്തിലെ കിണറുകൾ ഉപയോഗശൂന്യമായി. പട്ടാമ്പി പോലീസ് സ്റ്റേഷനും കോടതിയും ഉൾപ്പെടുന്ന പ്രദേശത്തെ കിണറുകളിൽ അനിയന്ത്രിതമായി കോളിഫോം ബാക്ടീരിയ കണ്ടെത്തിയതോടെ ആശങ്കയിലാണ് ജനങ്ങൾ. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയരുന്നത്. പട്ടാമ്പി നഗരത്തിലെ റോഡ് നവീകരണത്തിൻ്റെ ഭാഗമായി അഴുക്കുചാൽ പലയിടങ്ങളിലും അടഞ്ഞു.
ഇതേ തുടർന്നാണ് ഏറെ ആശങ്ക പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്. പട്ടാമ്പി പോലീസ് സ്റ്റേഷൻ്റെ മുന്നിലൂടെ പോകുന്ന അഴുക്കുചാൽ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി അടഞ്ഞതോടെയാണ് ഇതിലൂടെ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ ഒഴുക്കിവിടുന്നുണ്ടെന്ന് കണ്ടെത്തിയത്. അഴുക്കുചാൽ അടഞ്ഞ് വെള്ളം കെട്ടിക്കിടന്നതോടെയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെ കിണറിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ മലിനമായത്.
അഴുകുചാലിൽ കെട്ടികിടക്കുന്ന മലിന ജലം ഉറവയായി കിണറിലേക്ക് എത്തിയതാണ് കാരണം. അസാധാരണമായ നിറം മാറ്റവും മണവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കിണർ വെള്ളത്തിൽ അനിയന്ത്രിതമായി കോളി ഫോം ബാക്ടീരിയ ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ മാസവും സമാന രീതിയിൽ സംഭവം ഉണ്ടായപ്പോൾ കിണർ വറ്റിക്കുകയും നഗരത്തിലെ അഴുക്കുചാലുകളിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നവരെ കണ്ടെത്താൻ പരിശോധന നടത്തുകയുമൊക്കെ ചെയ്തിരുന്നു.
എന്നാല് യാതൊരു ഗുണവും ഉണ്ടായില്ല. ഇപ്പൊൾ വീണ്ടും കിണർ മലിനമായതോടെ ഏറെ ആശങ്കയിലാണ് ജനങ്ങൾ. പട്ടാമ്പി പോലീസ് സ്റ്റേഷൻ, ട്രാഫിക് പോലീസ് സ്റ്റേഷൻ, പട്ടാമ്പി കോടതി, 18 ൽ അധികം കുടുംബങ്ങൾ.താമസിക്കുന്ന പോലീസ് കോർട്ടേഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരുടെ വസതികൾ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള സ്രോതസ്സ് ആണ് ഇത്തരത്തിൽ മാലിനമയത്. പ്രദേശത്തെ ഹോട്ടലുൾപടെയുള്ള സ്ഥാപനങ്ങളുടെ കിണറുകളിലെ വെള്ളവും ഇത്തരത്തിൽ മലിനമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ. മഞ്ഞപ്പിത്തമുൾപ്പടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പട്ടാമ്പി നഗരത്തിൽ ഈ ദുരവസ്ഥ അനുഭവപ്പെടുന്നത്.










