തിരുവനന്തപുരo: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികൾ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. ഇവയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയക്കും.
പഴയ കൊടിമരം മാറ്റിയപ്പോൾ പെട്ടികളിലാക്കി സൂക്ഷിച്ച വസ്തുക്കളുടെയും പരിശോധന തുടരുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ടും പരിശോധന നടത്തും. അയ്യപ്പ ചരിതം കൊത്തിയ സ്വർണ്ണപ്പാളികളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിൾ പരിശോധനയിൽ നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാർ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പത്മകുമാറിനൊപ്പം മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ഉത്തരവ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുക.
പ്രത്യേക അന്വേഷണ സംഘം ചുമത്തിയ ദ്വാരപാലക ശിൽപ്പപ്പാളി കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. എന്നാൽ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പോറ്റി ഇപ്പോഴും ജയിലിൽ തുടരുകയാണ്.




